Monday, January 25, 2010

ജ്വലിക്കുന്ന വെയില്‍പ്പൂക്കള്‍

എഴുതിയത് : പിക്സല്‍ ബ്ലൂ


കണ്ണിലെ കന്നിയുറവ് കണ്‍കള്‍ കണ്ടറിയും
കല്ലിലെ ഈറന്‍ ഉറവ് കല്ലിനു താനറിയും
എന്‍ മനം എന്നുമെന്നും എനിയ്ക്കല്ലാതെ ആരൊരാള്‍ക്കറിയും ?

തമിഴ് നാട്ടിലെ മുഴുവന്‍ സിനിമ പ്രേമികളേയും കണ്ണീരില്‍ ആഴ്ത്തിയ അവള്‍ ഒരു തുടര്‍കതൈ എന്ന സിനിമയുടെ മലയാള രൂപം ആയ അവള്‍ ഒരു തുടര്‍ക്കഥ-യിലെ ഈ ഗാനം മലയാളത്തില്‍ ഇപ്പോള്‍ അധികം കേള്‍ക്കാറില്ലെങ്കിലും തമിഴ് ഗാനം ഇന്നും തമിഴ് മനസ്സുകളുടെ ഭാഗം ആണ്.

തെലുങ്കിലും ബംഗാളിയിലും പോലും ഈ ചിത്രത്തിന്റെ മൊഴിമാറ്റ രൂപങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.

കുട്ടിക്കാലത്ത് കണ്ട ഈ സിനിമയിലെ ഒരുപാട് രംഗങ്ങള്‍ ഓര്‍മ്മയില്‍ ഇപ്പോഴും ഉണ്ട്. കമലഹാസന്റെ അഭിനയചാരുതയുടെ രസകരമായ നിമിഷങ്ങളും സിനിമയിലെ ദുഃഖ മുഹൂര്‍ത്തങ്ങളും.

കമലഹാസന്‍ , സോമന്‍ , വിജയകുമാര്‍, സുജാത, ജയലക്ഷ്മി എന്നിവര്‍ അഭിനയിച്ച ഈ കെ. ബാലചന്ദര്‍ സിനിമയുടെ മലയാള രൂപം കേരളത്തിലും വന്‍ ഹിറ്റ് ആയിരുന്നു.

എം എസ് വി -യുടെ ചില മാസ്റ്റര്‍പീസസ് ഈ സിനിമയില്‍ നിന്നായിരുന്നല്ലൊ.
(ദൈവം തന്ന വീട്, കളഭച്ചുമരു വച്ച മേട തുടങ്ങിയവ മറക്കാനാവില്ലല്ലൊ)

നായികയുടെ കദനകഥ പറഞ്ഞ ചിത്രത്തില്‍ സുജാത ആയിരുന്നു നായിക.
സുജാതയുടെ തമിഴിലെ ആദ്യ ചിത്രം ആണ് അവള്‍ ഒരു തുടര്‍കതൈ.

മറ്റൊരു പ്രധാന വേഷം ചെയ്ത ജയലക്ഷ്മി പിന്നീട്
ഫടാഫട് ജയലക്ഷ്മി എന്ന പേരില്‍അറിയപ്പെട്ടത് ചിത്രത്തിലെ കഥാപാത്രം നിമിത്തം ആണ്. ആര്‍. എസ്. പ്രഭുവിന്റെ തീര്‍ത്ഥയാത്ര എന്ന ചിത്രത്തിലായിരുന്നു അവരുടെ അരങ്ങേറ്റം. 1982-ല്‍ 36 റക്കഗുളികകള്‍ കഴിച്ചു ജീവിതം അവസാനിപ്പിച്ച നടി ജീവിതത്തിലെ ദുരന്ത കഥാപാത്രംആയി.

അവരുടെ മനസ്സ് അറിയുവാന്‍ ആര്‍ക്കും കഴിഞ്ഞിരിക്കയില്ല.
അവള്‍ ഒരു തുടര്‍ക്കഥ

തമിഴ് സിനിമാഗാനത്തിന് മലയാള പദങ്ങള്‍ നിരത്തുമ്പോള്‍ വയലാര്‍ കുറച്ചു വിഷമിച്ചിട്ടുണ്ടാകും.
രണ്ടു ഗാനങ്ങളിലേയും വരികള്‍ തമ്മില്‍ കുറേ സാമ്യങ്ങള്‍ ഉണ്ട് - അന്തരങ്ങളും.
എങ്കിലും പരിമിതിയ്ക്കുള്ളിലും വയലാര്‍ സൃഷ്ടിയ്ക്കുന്ന ഒരു ഉജ്വല നിമിഷം ഈ ഗാനത്തില്‍ ഉണ്ട്.
.
ഞാനൊരു വെയില്‍പൂ ജ്വലിയ്ക്കുന്ന വെയില്‍പൂ ആരു വരും ആരോ അണിയാനീ പൊന്‍പൂ.....

ജീവിക്കുവാന്‍ മറന്നു പോയ സ്ത്രീയുടെ മനസ്സ് ഈ വരികളിലുണ്ട്.
കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിയുന്ന എസ്.ജാനകിയുടെ ആലാപനം മലയാളഗാനത്തേയും തമിഴ് ഗാനത്തെയും മികച്ച ഗാന അനുഭവങ്ങള്‍ ആക്കുന്നു.

തമിഴ് സിനിമയിലെ ഗാനങ്ങള്‍ എഴുതിയത് കണ്ണദാസന്‍ ആയിരുന്നു. കണ്ണദാസനും വയലാറും തമ്മിലുള്ള സൌഹൃദത്തിന് സിനിമയ്ക്കപ്പുറമുള്ള മാനങ്ങള്‍ ഉണ്ട്. ഇവരുടെ ഗാനശൈലിയില്‍ മാത്രമല്ല, ജീവിതശൈലിയിലും സമാനതകള്‍ ഏറെയുണ്ട്.

പ്രതിഭാശാലികളായ രണ്ടു പേരുടെയും ജീവിതവും താരതമ്യേന 'ക്ഷണികം' ആയിരുന്നു. വയലാര്‍ 47-മത്തെ വയസ്സിലും കണ്ണദാസന്‍ 54-മത്തെ വയസ്സിലും ജീവിതവേദിയില്‍ നിന്നും വിട പറഞ്ഞു. ഇപ്പോഴും കേരളത്തിലും തമിഴ് നാട്ടിലും ഏറ്റവും ആരാധിയ്ക്കപ്പെടുന്ന ഗാന രചയിതാക്കള്‍ ഇവര്‍ തന്നെ.


വയലാറും തിക്കുറിശ്ശിയും കൂടി കണ്ണദാസനെ കാണാന്‍ പോയ ഒരു സംഭവത്തിന്റെ വിവരണംതിക്കുറിശ്ശി 1985-ല്‍ ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തില്‍ (ചലച്ചിത്രം) എഴുതിയിരുന്നു.
രസകരമായ കുറിപ്പില്‍ വയലാറിന്റെയും തിക്കുറിശ്ശിയുടെയും ഗാനങ്ങളുടെ ഉത്ഭവങ്ങള്‍ എത്രസ്വാഭാവികം ആയിരുന്നു എന്നു കാണിയ്ക്കുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. കണ്ണദാസന്റെ ആതിഥേയമനസ്സും സഹൃദയത്വവും അതിലുണ്ട്.



രാത്രി 8 മണിയ്ക്ക് വയലാറും തിക്കുറിശ്ശിയും കണ്ണദാസന്റെ വീട്ടില്‍ എത്തുന്നു.
ആഡംബരവും പരിഷ്കാരവും ഉള്ള ഗൃഹസാമാഗ്രികളാലും ശില്പങ്ങളാലും അലങ്കൃതമായ ഒരു ഹാളിലേയ്ക്ക് കണ്ണദാസന്‍ അവരെ സ്വാഗതം ചെയ്തു. തിക്കുറിശ്ശിയെ കൂടി കണ്ടപ്പോള്‍ വിരലുകളില്ലാത്ത വിദ്വാന്റെ കയ്യില്‍ വീണയെന്തിനു തന്നു എന്നു പാടിക്കൊണ്ടാണ് കണ്ണദാസന്‍ അവരെ എതിരേറ്റത്.

ഗാനരംഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെങ്കിലും, തിക്കുറിശ്ശി പ്രഗത്ഭനായ ഗാനരചയിതാവ് ആണെന്നു പറയേണ്ടതില്ല.

വിരലുകളില്ലാത്ത, ഉദ്യാനപാലകാ നിന്‍ പുഷ്പവാടിയില്‍, എന്തു വേണം എനിയ്ക്കെന്തു വേണം, നിശീഥിനീ നിശീഥിനീ, കസ്തൂരി പൊട്ടു മാഞ്ഞു, രാജമല്ലികേ, വാഹിനീ പ്രേമവാഹിനി തുടങ്ങിയ എത്രയോ നല്ല ഗാനങ്ങള്‍ അവിസ്മരണീയങ്ങള്‍ ആണ്.


മൂന്നു പേരും നല്ല കവികള്‍ മാത്രമല്ലാ നല്ല മദ്യപാനികളും ആയിരുന്നു.

നിരത്തിവെച്ച സ്കോച്ച് വിസ്കിയുടെ കുപ്പികള്‍ കണ്ടപ്പോള്‍ തിക്കുറിശ്ശി രു കഥയാണോര്‍ത്തത് :

പണ്ട് ഒരു കഴുത പട്ടിണി കൊണ്ട് മരിക്കാറായി അലഞ്ഞു നടക്കുകയായിരുന്നു. ഒരു കടല്‍ത്തീരത്ത്‌കഴുത എത്തിച്ചേര്‍ന്നു. ഗോതമ്പുചാക്കുകള്‍ കയറ്റി വന്ന ഒരു കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ചാക്കുകള്‍എല്ലാം കടല്‍ത്തീരത്ത്‌ അടിഞ്ഞിരുന്നു. അവ പൊട്ടി ഗോതമ്പുമണികള്‍ കടപ്പുറത്താകെ നിറഞ്ഞിരുന്നു. ഇത്രയും ഗോതമ്പ് കണ്ടപ്പോള്‍ ഇതെങ്ങനെ തിന്നു തീര്‍ക്കും എന്ന ആനന്ദത്തില്‍ ഴുത പൊട്ടി ചിരിച്ചു. ചിരി അട്ടഹാസമായി. നിറുത്താതെ ചിരിച്ചു ആ കഴുത മരിച്ചു.

വയലാറും തിക്കുറിശ്ശിയും കണ്ണദാസനും വിഷപാനം ആരംഭിച്ചു.

പാതിരാവായപ്പോള്‍ അതു വരെയുള്ളതെല്ലാം മറന്ന് അവര്‍ വീണ്ടും തുടങ്ങി.
അപ്പോള്‍ വയലാര്‍ സര്‍ഗ്ഗഭാവനയുടെ ലോകത്തില്‍ എത്തി.

വയലാര്‍ പറഞ്ഞു:
"ഞാന്‍ മുന്പൊരിയ്ക്കല്‍ ഗ്ലാസ്‌ നിറയെ മദ്യം പകര്‍ന്നു കുടിയ്ക്കാനാരംഭിച്ചപ്പോള്‍ അതില്‍ ഒരു ഉറുമ്പ്‌ ചത്തു കിടക്കുന്നത് കണ്ടു. അത് എടുത്തു കളഞ്ഞു ഞാന്‍ മുഴുവന്‍ മുത്തി കുടിച്ചു.
മറ്റൊരിയ്ക്കല്‍ ഒരു ഗ്ലാസില്‍ മദ്യം എടുത്തു ചുണ്ടോടടുപ്പിച്ചപ്പോള്‍ അതില്‍ ഒരു തേള് ചത്തു കിടക്കുന്നത് കണ്ടു. തേളിനെ എടുത്തു മാറ്റി ഞാന്‍ ഗ്ലാസ് കാലിയാക്കി.
മറ്റൊരവസരത്തില്‍ ഞാന്‍ മദ്യം പകര്‍ന്നു കയ്യിലെടുത്തപ്പോള്‍ ഞാന്‍ അതില്‍ ചത്തു കിടക്കുന്നത് കണ്ടു. എന്നെ എടുത്തെറിഞ്ഞു ഞാന്‍ മദ്യം കുടിച്ചു."

കണ്ണദാസന്‍ ത് കേട്ടപ്പോള്‍ വയലാറിനെ ഓടിച്ചെന്നു കെട്ടി പിടിച്ചു.

"പ്രമാദം ...
പ്രമാദം ഇന്ത മാതിരി എനക്ക് ശൊല്ലിയിറുക്ക കൂടാതാ. വയലാര്‍.. നീങ്കള്‍ തമിഴിലെ പിറന്തിരുന്താല്‍ കണ്ണദാസന്‍ എന്ട്രൊരു പേരേ വെളിയിലേ വരാത്‌ !!"


ലഹരി കൂടിയപ്പോള്‍ വയലാര്‍ സിനിമാനടികളേയും ഫോണില്‍ വിളിച്ചു തുടങ്ങി. അത് അദ്ദേഹത്തിന്റെ ഒരു ശീലം ആയിരുന്നുവത്രേ.

ഒരു സൌഹൃദാന്വേഷണം. നിരുപദ്രവകരമായ ഒരു ഇഷ്ടവിനോദം ആയിരുന്നു അതെന്നു
തിക്കുറിശ്ശി പറയുന്നു.

ആരെയാണ് വയലാര്‍ വിളിയ്ക്കുന്നതെന്ന് കണ്ണദാസന്‍ ചോദിച്ചു.

അതിനുത്തരം
തിക്കുറിശ്ശി നല്‍കിയത് ഒരു നിമിഷ കവിത ആയിട്ടായിരുന്നു.

"കയ്യില്‍
കിട്ടിയ തുട്ടശേഷവുമെവിടെ കൂടെങ്കിലും ദുര്‍വ്യയം
ചെയ്യാതങ്ങു കിടന്നുറങ്ങുവതിനായ് കുട്ടനു കഷ്ടം പരം
വയ്യെന്നാലുമിരുന്നു മദ്യമൊരു പാടുള്ളില്‍ ചെലുത്തി സ്വയം
തയ്യാറായിടുമേത് പെണ്ണിനേയും ഫോണില്‍ വിളിച്ചീടുവാന്‍"

നിമിഷ കവിതയിലെ ദ്വയാക്ഷര പ്രാസം ശ്രദ്ധിയ്ക്കുക.

അത് കേട്ട് വയലാര്‍ പൊട്ടിച്ചിരിച്ചു.
എന്താണ് എഴുതിയതെന്നു കണ്ണദാസന്‍ ചോദിച്ചു. വയലാര്‍ ആ ശ്ലോകം പറഞ്ഞു കേള്‍പ്പിച്ചു.

"പുരിഞ്ചിതാ ?"
വയലാര്‍ ആരാഞ്ഞു. "ഇതു പുരിയാമയിരിക്കുമാ ?" എന്നു കണ്ണദാസന്‍.


മലയാളം തമിഴ് സിനിമാഗാനങ്ങളില്‍ ഇന്നും തരംഗം സൃഷ്ടിയ്ക്കുന്ന രണ്ടു യുഗ പ്രഭാവന്മാര്‍ ആയ ഗാനരചയിതാക്കളുടെയും കാവ്യകലാ വല്ലഭന്‍ ആയ തിക്കുറിശ്ശിയുടേയും പ്രതിഭാസംഗമത്തിന്റെയും സ്നേഹബന്ധത്തിന്റെയും ഒരു തൂലികാ ചിത്രം ആയാണ് ഈ കൂടിക്കാഴ്ചയെ പറ്റി ഞാന്‍ എഴുതിയത്. ഈ കുറിപ്പ് മദ്യപാനത്തിന്റെ സങ്കീര്‍ത്തനമല്ല.

മണ്‍മറഞ്ഞു പോയ മൂന്നു ഗാനരചയിതാക്കള്‍ക്കും ആദരാഞ്ജലികള്‍ - ചീയേര്‍സ് !

ലഹരി കവര്‍ന്നെടുത്ത ജീവിതം ആണ് വയലാറിന്റെയും കണ്ണദാസന്റെയും.
അവരുടെ ജീവിത ലഹരിയുടെ ചൂടും പ്രകാശവും ആണ് ഗാനങ്ങളിലൂടെ നാം ആസ്വദിയ്ക്കുന്നത്.

ഇന്നും ഗാനങ്ങളിലൂടെ രണ്ടു ഭാഷകളില്‍ രണ്ടു രീതിയില്‍ അവര്‍ ചോദിയ്ക്കുന്നു:

എന്‍മനം എന്നുമെന്നും എനിയ്ക്കല്ലാതെ ആരൊരാള്‍ക്കറിയും?

എന്‍മനം എന്നതെന്ട്രു എന്നൈയെന്ട്രു യാരുക്കു തെരിയും ?

വെയില്‍പൂക്കള്‍ ആയിരുന്നു അവര്‍.

അവര്‍ ഒരു തുടര്‍ക്കഥ.





ഈ ചിത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ നിന്ന് ലഭ്യമാണ്

Thursday, January 7, 2010

ഏകാന്തതയുടെ മഹാതീരം

2010 ജനുവരി ലക്കം ഛായക്ക് വേണ്ടി പിക്സൽ ബ്ലൂ എഴുതിയത്

‘ഏകാന്തതയുടെ അപാരതീരം’ എന്ന ഗാനം പി ഭാസ്കരന്റെയും ബാബുരാജിന്റെയും കമുകറയുടേയും അനശ്വര ഗാനങ്ങളില്‍ ഒന്നാണ്. മലയാള ഗാനങ്ങളിലെ എക്കാലത്തേയും വലിയ ഒരു ക്ലാസ്സിക്.

ഈ ഗാനത്തിന്റെ തുടക്കം ‘ഏകാന്തതയുടെ മഹാതീരം’ എന്നായിരുന്നു. അങ്ങനെയാണ് സിനിമയില്‍ ഈ ഗാനം മലയാളികള്‍ കേട്ടത്. പൊതുവേ ഈ ഗാ‍നം നമ്മള്‍ കേട്ടുപോരുന്നത് അങ്ങനെയല്ല. ‘ഏകാന്തതയുടെ മഹാതീരം..... ഏകാന്തതയുടെ അപാരതീരം’ എന്ന ആദ്യഭാഗം മാറ്റി തുടര്‍ന്നുള്ള ‘ഏകാന്തതയുടെ അപാരതീരം‘ കൊണ്ട് തുടങ്ങുന്നതാണ് കാസറ്റുകളിലും സിഡികളിലും വന്നത്. അതുകൊണ്ട് ഈ ഗാനം ‘ഏകാന്തതയുടെ അപാരതീരം‘ എന്നറിയപ്പെടുന്നു.

സിനിമയില്‍ കേള്‍ക്കുന്ന ഗാനത്തില്‍ ഏകാന്തതയുടെ, മഹാതീരം എന്നീ രണ്ടുവാക്കുകള്‍ക്കിടയിലുള്ള ഇടത്തില്‍ ഉയരുന്ന നാലു സെക്കന്റ് മാത്രമുള്ള സംഗീതവും തിരമാലകളുടെ ശബ്ദവും ഗാനത്തിന്റെ അന്തസ്സത്ത മുഴുവന്‍ ആവാഹിക്കുന്നു.
‘മഹാതീരം’, ‘അപാരതീരം’ എന്നീ രണ്ടുവാക്കുകള്‍ ‘ഏകാന്തത’യുടെ കൂടെ മാറിവരുമ്പോള്‍ സൂക്ഷ്മമായ രണ്ട് അനുഭവങ്ങളാണ് സൃഷ്ടിക്കുന്നത്.

‘താമസമെന്തേ’ എന്ന ഗാനം പോലെ ഒരു ഗാനം മലയാളത്തില്‍ ഇല്ല.
“എകാന്തതയുടെ അപാരതീരം’ പോലെ മറ്റൊരു ഗാനവും മലയാളത്തില്‍ ഇല്ല.

ഏകാന്തതയുടെ മഹാതീരത്തിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ കുറിപ്പ്.

എത്രയോ പേരുടെ ഓര്‍മ്മകളെ ഇന്നും ഈറനണിയിക്കുന്ന കഥ. ‘ഭാര്‍ഗ്ഗവീനിലയം’ എന്ന ആരും താമസിക്കാത്ത ഭീതിയുണര്‍ത്തുന്ന വലിയ വീട്ടില്‍ താമസിക്കാന്‍ എത്തുകയാണ് എഴുത്തുകാരന്‍ (മധു). അവിടെ മുന്‍പ് താമസിച്ചിരുന്ന ഭാര്‍ഗവിക്കുട്ടി (വിജയനിര്‍മ്മല) എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയെക്കുറിച്ച് അയാള്‍ അറിയുന്നു. ഭാര്‍ഗ്ഗവിക്കുട്ടിയുടെ അദൃശ്യ സാന്നിദ്ധ്യം ആ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും അയാള്‍ അറിയുന്നു. സാഹിത്യകാരന്റെ ഭാര്‍ഗ്ഗവിക്കുട്ടിയുമായുള്ള സങ്കല്‍പ്പ ഭാഷണങ്ങളിലൂടെ, അയാള്‍ എഴുതുന്ന നോവലിലൂടെ ഭാര്‍ഗ്ഗവിക്കുട്ടിയുടെ കഥ നമ്മള്‍ അറിയുന്നു. മലയാള സിനിമയും സാഹിത്യവും കേട്ട ഏറ്റവും മഹത്തായ ഒരു ദുരന്ത പ്രണയകഥയായിരുന്നു അത്.
ശശികുമാര്‍ (പ്രേം നസീര്‍) ആയിരുന്നു ആ കഥയിലെ നായകന്‍.

ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ‘പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ട്’ എന്ന ഗാനം കേട്ടതിനുശേഷം പിന്നെയാണ് കഥയിലെ ‘അനുരാഗ മധുചഷകം‘ നിറഞ്ഞുതുളുമ്പുന്നത്.
‘മതിലുക‘ളിലെ അതേ മതിലുകള്‍ ഇവിടെയും ഉണ്ട് - രണ്ടു വീടുകള്‍ക്കിടയില്‍. ഈ പ്രണയത്തിനിടയിലാണ് ബഷീറിന്റെ പ്രശസ്തമായ ആ വരികള്‍ കേള്‍ക്കുന്നത്.

ശശികുമാര്‍ : ആ പൂവെന്തു ചെയ്തു?
ഭാര്‍ഗ്ഗവിക്കുട്ടി: ഏതു പൂ?
‘രക്തനക്ഷത്രം പോലെ കടും ചുവപ്പായ ആ പൂ’
‘ഓ അതോ, തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?‘
‘ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാന്‍’
‘കളഞ്ഞെങ്കിലെന്ത്?’
‘ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്.’

പിന്നെ ‘താമസമെന്തേ വരുവാന്‍’ ‘ എന്ന മലയാളത്തില്‍ കേട്ട അതിമഹത്തായ ഗാനം കേള്‍ക്കുന്നു.
സത്യവും സങ്കല്പവും ഇടകലരുമ്പോള്‍ ഭാര്‍ഗ്ഗവിക്കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നു നമ്മള്‍ അറിയുന്നു. ഭാര്‍ഗ്ഗവിക്കുട്ടിയുടെ വിശുദ്ധപ്രണയത്തിലെ നായകന്‍ ശശികുമാര്‍ അപ്രത്യക്ഷനായതെങ്ങനെയെന്നും അറിയുന്നു. ‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവുകണ്ടു‘ കാത്തിരുന്നവളുടെ കഥ.

ഭാര്‍ഗ്ഗവിയുടെ മരണത്തിനു കാരണക്കാരനായ മുറച്ചെറുക്കന്‍ (പി ജെ ആന്റണി) എഴുത്തുകാരനുമായുള്ള വഴക്കിനൊടുവില്‍ ഭാര്‍ഗ്ഗവിക്കുട്ടിയെ തള്ളിയിട്ട അതേ കിണറ്റില്‍ വീണു മരിക്കുന്നു, എഴുത്തുകാരന്‍ ഒറ്റയ്ക്കാവുന്നു. ചുറ്റും ചിതറിക്കിടക്കുന്ന കഥയെഴുതിയ കടലാസുകള്‍.
വീണുകിടന്ന ഒരു കടലാസുതാള്‍ കയ്യില്‍ പിടിച്ച് എഴുത്തുകാരന്‍ പറയുകയാണ്:
‘ഭാര്‍ഗ്ഗവി, എന്റെ പ്രിയ സുഹൃത്തേ, നീ നിന്റെ അകലത്തെ ദേവന്റെ അടുത്തേക്കു പോയി. ഞാന്‍ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. നീയും ഞാനുമെന്ന യാഥാര്‍ഥ്യത്തില്‍ നിന്നു ഞാന്‍ മാത്രം അവശേഷിക്കാന്‍ പോവുകയാണ്, ഞാന്‍ മാത്രം.’

ഇവിടെ ചിത്രം അവസാനിക്കുന്നു. ദൂരെനിന്നും ഭാര്‍ഗ്ഗവിയുടെ പൊട്ടിച്ചിരിയുടെ ചില്ലുകള്‍ സിനിമയുടെ ശബ്ദപഥത്തില്‍ വീണുടയുന്നു.

ഈ സിനിമയിലെ ആദ്യഗാനമായ ‘ഏകാന്തതയുടെ’ കേള്‍ക്കുന്നത് സിനിമ തുടങ്ങി 50 മിനിറ്റ് കഴിയുമ്പോളാണ്.അതിനു മുന്‍പേ ഭാര്‍ഗ്ഗവിക്കുട്ടിയുടെ ചിന്തകളുമായി കടപ്പുറത്തുള്ള പാറയില്‍ ഇരിക്കുമ്പോള്‍ യാദൃച്ഛികമായി പാറയുടെ മുകളില്‍ കോറിയിട്ട പൂപ്പല്‍ കൊണ്ടു മറഞ്ഞു പോയ അക്ഷരങ്ങള്‍ എഴുത്തുകാരന്‍ കണ്ടെത്തുന്നുണ്ട്.

ഭാര്‍ഗ്ഗവി
എസ് കെ

ഈ കടല്‍ത്തീരം തന്നെയാണ് പിന്നെ ‘അറബിക്കടലൊരു മണവാളന്‍’ എന്ന പ്രസന്നമായ ഗാനത്തിന്റെയും പശ്ചാത്തലമാവുന്നത്.
‘ഏകാന്തതയുടെ മഹാതീരം’ എന്ന ഗാനത്തിന്റെ അവസാനം എഴുത്തുകാരന്‍ മരിച്ചുപോയ ഭാര്‍ഗ്ഗവിക്കുട്ടിയെ മുഖാമുഖം കണ്ടുമുട്ടുന്നതും ഈ കടല്‍ത്തീരത്തു തന്നെയാണ്.



സത്യമോ വിഭ്രമമോ എന്നൊന്നും പറയാന്‍ കഴിയാത്ത നിഗൂഢഭംഗി ഈ ഗാനത്തിന്റെ അവസാനം നമ്മള്‍ അറിയുന്നു. അതുകൊണ്ടുതന്നെ ഈ ഗാനം ഉണ്ടാക്കുന്ന അനുഭൂതി പ്രസരങ്ങള്‍ ഗാനം മാത്രം കേള്‍ക്കുന്നതിനെക്കാള്‍ ശക്തമാണ് സിനിമയില്‍ കേള്‍ക്കുമ്പോള്‍. തിരക്കഥയുടേയും സംവിധാനത്തിന്റെയും വലിയ വിജയമാണത്. ഇത്തരം ഒരുപാട് നിമിഷങ്ങള്‍ ആണ് ‘ഭാര്‍ഗ്ഗവീനിലയ’ത്തെ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെക്കുറിച്ചോ ബഷീറിനെക്കുറിച്ചോ അറിയാത്തവര്‍ക്കും ഈ ഗാനം ആസ്വദിക്കാം. പക്ഷേ ‘നീലവെളിച്ചം’ വായിച്ചവര്‍ക്കുമാത്രമേ ‘ബഷീര്‍ ഭാഷ’ പി ഭാസ്കരന്‍ എത്ര നന്നായി കൈകാര്യം ചെയ്തു എന്നു മനസ്സിലാവുകയുള്ളു. അല്ലെങ്കില്‍ തിരക്കഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിക്കണം.

ആ അറിവ് ഗാനത്തിന്റെ ആസ്വാദ്യത എത്രയോ അധികം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും.
തിരക്കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയതു വായിച്ചാല്‍ ബഷീര്‍ സാഹിത്യത്തെ പി ഭാസ്കരന്‍ എങ്ങനെ ഗാനത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു എന്നു മനസ്സിലാകും.

‘............ ഉന്നതങ്ങളായ കൊടുമുടികളെ അതിലംഘിച്ചു വെളിച്ചം കടന്നിട്ടില്ലാത്ത ആദിമ വനാന്തരങ്ങളിലൂടെ..... ഇന്നലെയുടെ അനന്തകോടി വര്‍ഷങ്ങളില്‍ വീണ് തകര്‍ന്നുപോയ മഹാസംസ്കാരത്തിന്റെ നഗരാവശിഷ്ടങ്ങളിലൂടെ....സംഭ്രമജനകമായ് കാഴ്ചകള്‍ കണ്ടു അത്ഭുതകരങ്ങളായ അറിവുകള്‍ നേടി ഒടുവില്‍ ഒടുവിലിതാ വന്നു നില്‍ക്കുന്നു .... ഏകാന്തതയുടെ ഈ മഹാതീരത്ത്...........’

‘ഏകാന്തതയുടെ ഈ മഹാതീരത്ത്’ എന്ന് ബഷീര്‍ എഴുതിനിര്‍ത്തിയിടത്താണ് സിനിമയില്‍ ഗാനം ആരംഭിക്കുന്നത്.
ബഷീര്‍ ഭാവനയുടെ അപാരതീരങ്ങള്‍ ബാബുരാജ് സംഗീതം കൊണ്ടുസ്പര്‍ശിച്ചപ്പോള്‍ എക്കാലത്തേയും മികച്ച ഏതാനും സംഗീതാനുഭവങ്ങള്‍ നമുക്കു ലഭിച്ചു. ബാബുരാജിനല്ലാതെ മറ്റാര്‍ക്കെങ്കിലും അതു കഴിയുമായിരുന്നു എന്ന് എനിക്കു തോന്നുന്നില്ല. രണ്ടുപേരും അലഞ്ഞവര്‍ , അന്വേഷിച്ചവര്‍, കണ്ടെത്തിയവര്‍...

എഴുത്തിലെ ബാബുരാജ് ആണ് ബഷീര്‍.
സംഗീതത്തിലെ ബഷീര്‍ ആണ് ബാബുരാജ്.

വാക്കുകളിലേയും സംഗീതത്തിലേയും ഏകാന്ത തീരങ്ങളുടെ ആരാധകരേ, ഈ കുറിപ്പു നിങ്ങള്‍ക്കുവേണ്ടി.