Thursday, January 7, 2010

ഏകാന്തതയുടെ മഹാതീരം

2010 ജനുവരി ലക്കം ഛായക്ക് വേണ്ടി പിക്സൽ ബ്ലൂ എഴുതിയത്

‘ഏകാന്തതയുടെ അപാരതീരം’ എന്ന ഗാനം പി ഭാസ്കരന്റെയും ബാബുരാജിന്റെയും കമുകറയുടേയും അനശ്വര ഗാനങ്ങളില്‍ ഒന്നാണ്. മലയാള ഗാനങ്ങളിലെ എക്കാലത്തേയും വലിയ ഒരു ക്ലാസ്സിക്.

ഈ ഗാനത്തിന്റെ തുടക്കം ‘ഏകാന്തതയുടെ മഹാതീരം’ എന്നായിരുന്നു. അങ്ങനെയാണ് സിനിമയില്‍ ഈ ഗാനം മലയാളികള്‍ കേട്ടത്. പൊതുവേ ഈ ഗാ‍നം നമ്മള്‍ കേട്ടുപോരുന്നത് അങ്ങനെയല്ല. ‘ഏകാന്തതയുടെ മഹാതീരം..... ഏകാന്തതയുടെ അപാരതീരം’ എന്ന ആദ്യഭാഗം മാറ്റി തുടര്‍ന്നുള്ള ‘ഏകാന്തതയുടെ അപാരതീരം‘ കൊണ്ട് തുടങ്ങുന്നതാണ് കാസറ്റുകളിലും സിഡികളിലും വന്നത്. അതുകൊണ്ട് ഈ ഗാനം ‘ഏകാന്തതയുടെ അപാരതീരം‘ എന്നറിയപ്പെടുന്നു.

സിനിമയില്‍ കേള്‍ക്കുന്ന ഗാനത്തില്‍ ഏകാന്തതയുടെ, മഹാതീരം എന്നീ രണ്ടുവാക്കുകള്‍ക്കിടയിലുള്ള ഇടത്തില്‍ ഉയരുന്ന നാലു സെക്കന്റ് മാത്രമുള്ള സംഗീതവും തിരമാലകളുടെ ശബ്ദവും ഗാനത്തിന്റെ അന്തസ്സത്ത മുഴുവന്‍ ആവാഹിക്കുന്നു.
‘മഹാതീരം’, ‘അപാരതീരം’ എന്നീ രണ്ടുവാക്കുകള്‍ ‘ഏകാന്തത’യുടെ കൂടെ മാറിവരുമ്പോള്‍ സൂക്ഷ്മമായ രണ്ട് അനുഭവങ്ങളാണ് സൃഷ്ടിക്കുന്നത്.

‘താമസമെന്തേ’ എന്ന ഗാനം പോലെ ഒരു ഗാനം മലയാളത്തില്‍ ഇല്ല.
“എകാന്തതയുടെ അപാരതീരം’ പോലെ മറ്റൊരു ഗാനവും മലയാളത്തില്‍ ഇല്ല.

ഏകാന്തതയുടെ മഹാതീരത്തിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ കുറിപ്പ്.

എത്രയോ പേരുടെ ഓര്‍മ്മകളെ ഇന്നും ഈറനണിയിക്കുന്ന കഥ. ‘ഭാര്‍ഗ്ഗവീനിലയം’ എന്ന ആരും താമസിക്കാത്ത ഭീതിയുണര്‍ത്തുന്ന വലിയ വീട്ടില്‍ താമസിക്കാന്‍ എത്തുകയാണ് എഴുത്തുകാരന്‍ (മധു). അവിടെ മുന്‍പ് താമസിച്ചിരുന്ന ഭാര്‍ഗവിക്കുട്ടി (വിജയനിര്‍മ്മല) എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയെക്കുറിച്ച് അയാള്‍ അറിയുന്നു. ഭാര്‍ഗ്ഗവിക്കുട്ടിയുടെ അദൃശ്യ സാന്നിദ്ധ്യം ആ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും അയാള്‍ അറിയുന്നു. സാഹിത്യകാരന്റെ ഭാര്‍ഗ്ഗവിക്കുട്ടിയുമായുള്ള സങ്കല്‍പ്പ ഭാഷണങ്ങളിലൂടെ, അയാള്‍ എഴുതുന്ന നോവലിലൂടെ ഭാര്‍ഗ്ഗവിക്കുട്ടിയുടെ കഥ നമ്മള്‍ അറിയുന്നു. മലയാള സിനിമയും സാഹിത്യവും കേട്ട ഏറ്റവും മഹത്തായ ഒരു ദുരന്ത പ്രണയകഥയായിരുന്നു അത്.
ശശികുമാര്‍ (പ്രേം നസീര്‍) ആയിരുന്നു ആ കഥയിലെ നായകന്‍.

ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ‘പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ട്’ എന്ന ഗാനം കേട്ടതിനുശേഷം പിന്നെയാണ് കഥയിലെ ‘അനുരാഗ മധുചഷകം‘ നിറഞ്ഞുതുളുമ്പുന്നത്.
‘മതിലുക‘ളിലെ അതേ മതിലുകള്‍ ഇവിടെയും ഉണ്ട് - രണ്ടു വീടുകള്‍ക്കിടയില്‍. ഈ പ്രണയത്തിനിടയിലാണ് ബഷീറിന്റെ പ്രശസ്തമായ ആ വരികള്‍ കേള്‍ക്കുന്നത്.

ശശികുമാര്‍ : ആ പൂവെന്തു ചെയ്തു?
ഭാര്‍ഗ്ഗവിക്കുട്ടി: ഏതു പൂ?
‘രക്തനക്ഷത്രം പോലെ കടും ചുവപ്പായ ആ പൂ’
‘ഓ അതോ, തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?‘
‘ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാന്‍’
‘കളഞ്ഞെങ്കിലെന്ത്?’
‘ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്.’

പിന്നെ ‘താമസമെന്തേ വരുവാന്‍’ ‘ എന്ന മലയാളത്തില്‍ കേട്ട അതിമഹത്തായ ഗാനം കേള്‍ക്കുന്നു.
സത്യവും സങ്കല്പവും ഇടകലരുമ്പോള്‍ ഭാര്‍ഗ്ഗവിക്കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നു നമ്മള്‍ അറിയുന്നു. ഭാര്‍ഗ്ഗവിക്കുട്ടിയുടെ വിശുദ്ധപ്രണയത്തിലെ നായകന്‍ ശശികുമാര്‍ അപ്രത്യക്ഷനായതെങ്ങനെയെന്നും അറിയുന്നു. ‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവുകണ്ടു‘ കാത്തിരുന്നവളുടെ കഥ.

ഭാര്‍ഗ്ഗവിയുടെ മരണത്തിനു കാരണക്കാരനായ മുറച്ചെറുക്കന്‍ (പി ജെ ആന്റണി) എഴുത്തുകാരനുമായുള്ള വഴക്കിനൊടുവില്‍ ഭാര്‍ഗ്ഗവിക്കുട്ടിയെ തള്ളിയിട്ട അതേ കിണറ്റില്‍ വീണു മരിക്കുന്നു, എഴുത്തുകാരന്‍ ഒറ്റയ്ക്കാവുന്നു. ചുറ്റും ചിതറിക്കിടക്കുന്ന കഥയെഴുതിയ കടലാസുകള്‍.
വീണുകിടന്ന ഒരു കടലാസുതാള്‍ കയ്യില്‍ പിടിച്ച് എഴുത്തുകാരന്‍ പറയുകയാണ്:
‘ഭാര്‍ഗ്ഗവി, എന്റെ പ്രിയ സുഹൃത്തേ, നീ നിന്റെ അകലത്തെ ദേവന്റെ അടുത്തേക്കു പോയി. ഞാന്‍ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. നീയും ഞാനുമെന്ന യാഥാര്‍ഥ്യത്തില്‍ നിന്നു ഞാന്‍ മാത്രം അവശേഷിക്കാന്‍ പോവുകയാണ്, ഞാന്‍ മാത്രം.’

ഇവിടെ ചിത്രം അവസാനിക്കുന്നു. ദൂരെനിന്നും ഭാര്‍ഗ്ഗവിയുടെ പൊട്ടിച്ചിരിയുടെ ചില്ലുകള്‍ സിനിമയുടെ ശബ്ദപഥത്തില്‍ വീണുടയുന്നു.

ഈ സിനിമയിലെ ആദ്യഗാനമായ ‘ഏകാന്തതയുടെ’ കേള്‍ക്കുന്നത് സിനിമ തുടങ്ങി 50 മിനിറ്റ് കഴിയുമ്പോളാണ്.അതിനു മുന്‍പേ ഭാര്‍ഗ്ഗവിക്കുട്ടിയുടെ ചിന്തകളുമായി കടപ്പുറത്തുള്ള പാറയില്‍ ഇരിക്കുമ്പോള്‍ യാദൃച്ഛികമായി പാറയുടെ മുകളില്‍ കോറിയിട്ട പൂപ്പല്‍ കൊണ്ടു മറഞ്ഞു പോയ അക്ഷരങ്ങള്‍ എഴുത്തുകാരന്‍ കണ്ടെത്തുന്നുണ്ട്.

ഭാര്‍ഗ്ഗവി
എസ് കെ

ഈ കടല്‍ത്തീരം തന്നെയാണ് പിന്നെ ‘അറബിക്കടലൊരു മണവാളന്‍’ എന്ന പ്രസന്നമായ ഗാനത്തിന്റെയും പശ്ചാത്തലമാവുന്നത്.
‘ഏകാന്തതയുടെ മഹാതീരം’ എന്ന ഗാനത്തിന്റെ അവസാനം എഴുത്തുകാരന്‍ മരിച്ചുപോയ ഭാര്‍ഗ്ഗവിക്കുട്ടിയെ മുഖാമുഖം കണ്ടുമുട്ടുന്നതും ഈ കടല്‍ത്തീരത്തു തന്നെയാണ്.



സത്യമോ വിഭ്രമമോ എന്നൊന്നും പറയാന്‍ കഴിയാത്ത നിഗൂഢഭംഗി ഈ ഗാനത്തിന്റെ അവസാനം നമ്മള്‍ അറിയുന്നു. അതുകൊണ്ടുതന്നെ ഈ ഗാനം ഉണ്ടാക്കുന്ന അനുഭൂതി പ്രസരങ്ങള്‍ ഗാനം മാത്രം കേള്‍ക്കുന്നതിനെക്കാള്‍ ശക്തമാണ് സിനിമയില്‍ കേള്‍ക്കുമ്പോള്‍. തിരക്കഥയുടേയും സംവിധാനത്തിന്റെയും വലിയ വിജയമാണത്. ഇത്തരം ഒരുപാട് നിമിഷങ്ങള്‍ ആണ് ‘ഭാര്‍ഗ്ഗവീനിലയ’ത്തെ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെക്കുറിച്ചോ ബഷീറിനെക്കുറിച്ചോ അറിയാത്തവര്‍ക്കും ഈ ഗാനം ആസ്വദിക്കാം. പക്ഷേ ‘നീലവെളിച്ചം’ വായിച്ചവര്‍ക്കുമാത്രമേ ‘ബഷീര്‍ ഭാഷ’ പി ഭാസ്കരന്‍ എത്ര നന്നായി കൈകാര്യം ചെയ്തു എന്നു മനസ്സിലാവുകയുള്ളു. അല്ലെങ്കില്‍ തിരക്കഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിക്കണം.

ആ അറിവ് ഗാനത്തിന്റെ ആസ്വാദ്യത എത്രയോ അധികം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും.
തിരക്കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയതു വായിച്ചാല്‍ ബഷീര്‍ സാഹിത്യത്തെ പി ഭാസ്കരന്‍ എങ്ങനെ ഗാനത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു എന്നു മനസ്സിലാകും.

‘............ ഉന്നതങ്ങളായ കൊടുമുടികളെ അതിലംഘിച്ചു വെളിച്ചം കടന്നിട്ടില്ലാത്ത ആദിമ വനാന്തരങ്ങളിലൂടെ..... ഇന്നലെയുടെ അനന്തകോടി വര്‍ഷങ്ങളില്‍ വീണ് തകര്‍ന്നുപോയ മഹാസംസ്കാരത്തിന്റെ നഗരാവശിഷ്ടങ്ങളിലൂടെ....സംഭ്രമജനകമായ് കാഴ്ചകള്‍ കണ്ടു അത്ഭുതകരങ്ങളായ അറിവുകള്‍ നേടി ഒടുവില്‍ ഒടുവിലിതാ വന്നു നില്‍ക്കുന്നു .... ഏകാന്തതയുടെ ഈ മഹാതീരത്ത്...........’

‘ഏകാന്തതയുടെ ഈ മഹാതീരത്ത്’ എന്ന് ബഷീര്‍ എഴുതിനിര്‍ത്തിയിടത്താണ് സിനിമയില്‍ ഗാനം ആരംഭിക്കുന്നത്.
ബഷീര്‍ ഭാവനയുടെ അപാരതീരങ്ങള്‍ ബാബുരാജ് സംഗീതം കൊണ്ടുസ്പര്‍ശിച്ചപ്പോള്‍ എക്കാലത്തേയും മികച്ച ഏതാനും സംഗീതാനുഭവങ്ങള്‍ നമുക്കു ലഭിച്ചു. ബാബുരാജിനല്ലാതെ മറ്റാര്‍ക്കെങ്കിലും അതു കഴിയുമായിരുന്നു എന്ന് എനിക്കു തോന്നുന്നില്ല. രണ്ടുപേരും അലഞ്ഞവര്‍ , അന്വേഷിച്ചവര്‍, കണ്ടെത്തിയവര്‍...

എഴുത്തിലെ ബാബുരാജ് ആണ് ബഷീര്‍.
സംഗീതത്തിലെ ബഷീര്‍ ആണ് ബാബുരാജ്.

വാക്കുകളിലേയും സംഗീതത്തിലേയും ഏകാന്ത തീരങ്ങളുടെ ആരാധകരേ, ഈ കുറിപ്പു നിങ്ങള്‍ക്കുവേണ്ടി.

3 comments:

  1. bhargavee nilayathile "ekanthadayude apaara theeram" enna gaanathe kurichulla lekhanam ati manoharam aayittundu PB sir..

    ee gaanathinu Sri.Baburaj aadyam nalkiya tune vere aayirunnu ennum... athu kettathinu shesham Sri. Vaikkom Muhammad Basheer

    "Ithil ekaandatha illa "

    ennu prasthavichu ennum.. athinu sheshamaanu namme ellam pidichulaykkuna aa tune ee ganathinu undayathennum vayichittund....

    ee lekhanangal namukkayi pangu vecha Sri. PB kkum Sri. Ajay Menonum ente hardamaaya nanni ariyikkunnu....

    ReplyDelete
  2. "എഴുത്തിലെ ബാബുരാജ് ആണ് ബഷീര്‍.
    സംഗീതത്തിലെ ബഷീര്‍ ആണ് ബാബുരാജ്.

    വാക്കുകളിലേയും സംഗീതത്തിലേയും ഏകാന്ത തീരങ്ങളുടെ ആരാധകരേ, ഈ കുറിപ്പു നിങ്ങള്‍ക്കുവേണ്ടി."

    -- Thanks...

    ReplyDelete
  3. Ee postinu nalla prathikarangal nalkiya KRISHNA, Thahseen ennivarkku Nandhi!

    KRISHNA ezhuthiya sambhavam njaan kettirunnenkilum ee lekhanam ezhuthunna
    samayathu ormayillaayirunnu.
    Ormappeduthiyathinu prathyekam Nandhi!

    Sangeethathinte sankethika kaaryangale kurichu nalla arivulla Thahseente peru
    njaan chila blogukalil kandittundu.
    Thaankal ee blogum shradhikkunnathil santhosham.

    -pixelblue

    ReplyDelete