Friday, June 11, 2010

സീമന്തിനി നിന്റെ ചൊടികളിലാരുടെ

എഴുതിയത് : പിക്സല്‍ബ്ലൂ


സൗഹൃദങ്ങളുടെ പക്ഷിക്കൂടായ കോഴിക്കോടിനെ കുറിച്ച് സുകുമാർ അഴീക്കോട് ആത്മകഥയിൽ ഈയിടെ എഴുതിയതു കണ്ടു.

കോഴിക്കോട് എനിക്കും ഒരു പക്ഷിക്കൂടുണ്ടായിരുന്നു.

നിയൊരിക്കലും തിരിച്ചു വരാത്ത അരാജക സുന്ദരമായ ഒരു കോഴിക്കോടൻ സൗഹൃദകാലത്തെ

കെ. പി.കുമാരന്റെ ചിത്രങ്ങളിലെ രണ്ടു ഗാനങ്ങളിലൂടെ ഓർക്കുകയാണു ഞാൻ.


ന്റെ മൺ വീണ


ഒരു ഗാനം ഉണര്‍ത്തുന്ന അനുഭൂതി ആ ഗാനത്തിന്റെ ഭാവവുമായി ബന്ധപ്പെട്ട ഒന്നാണ്.

ന്റെ മൺ വീണയിൽ കൂടണയാനൊരു എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിന്റെ അഗാധതല സ്പർശങ്ങളോടെ വിരഹത്തിന്റെയും ദുഃഖത്തിന്റെയും ഘനഭാവമായി ആസ്വാദകരുടെ മനസ്സില്‍ ഉണ്ട്.

ഓ എൻ വി യുടെ ഭാവന കൂടു വിട്ടു പറന്നുയരുന്നത് നമ്മൾ ഈ ഗാനത്തിൽ അനുഭവിച്ചറിയുന്നു.ജോൺസന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നു ഈ ഗാനം ആണെന്ന് നിസംശയം പറയാം.

ന്റെ വീണയി കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാ മറന്നൊരു പാട്ടിലെ തേകണം
പാറി പറന്നു വന്നു

പൊ തൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചി പിടഞ്ഞു

സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തി പൂക്കളുലഞ്ഞു

പൂവി ചൊടിയിലും മൗനം
ഭൂമി ദേവി ആത്മാവി മൗനം
വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
കൊച്ചു തരി ചുണ്ടിലും മൗനം

ഗാനം മാത്രം ആസ്വദിക്കുമ്പോൾ , വരികളും ഈണവും ഗായക ശബ്ദവും സംഗീത പ്രേമികളെ മഥിക്കുക തന്നെ ചെയ്യും.അതിനുമപ്പുറം ഈ ഗാനത്തോട് ഒരു അടുപ്പം തോന്നിപ്പിക്കുന്ന ചില വായിച്ചറിവുകൾ ചില സ്വകാര്യ അനുഭവങ്ങൾ ഓർമ്മകൾ....

ഒരു ഗാനം തന്നെ ഒരേ സമയം ദുഃഖ ഗാനവും സന്തോഷ ഗാനവും ആവുകയാണ് എനിക്ക്.

ഈ ഗാനം വീണ്ടും കേൾക്കുമ്പോൾ ഞാൻ ആദ്യം ഓർക്കുന്നത് ഈ ഗാനരംഗത്ത് അഭിനയിച്ച നഹാസ് എന്ന നടനെയാണ്.
ഈ ഗാനരംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം മറക്കാനാവാത്തതാണ്.അന്തർമുഖനായ ഒരു കവിയായിട്ടാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്.നാൻസി റൊസാരിയോ എന്ന കഥാപാത്രത്തിന്റെ ഏകാന്തതയിൽ സ്നേഹസാന്ത്വനമായി എത്തുന്ന ആ കഥാപാത്രം സിനിമയിൽ മരിച്ചു പോകുന്നു എന്നാണോർമ്മ.


ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന സിനിമയിൽ ആണു ഈ നടൻ ആദ്യം അഭിനയിക്കുന്നത്.കാമ്പസ്സിലെ തീവ്രവാദ രാഷ്ട്രീയം കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാര സിനിമയുടെ നിറക്കൂട്ടോടേ അവതരിപ്പിച്ച മികവൊന്നും അവകാശപ്പെടാനില്ലാത്ത സിനിമയിലെ നക്സലൈറ്റ് നേതാവിന്റെ വേഷം നഹാസ് അവതരിപ്പിച്ചപ്പോൾ മറ്റൊരു വേഷം എന്നേ ഞാൻ കരുതിയിരുന്നുള്ളൂ.
നഹാസിനെ കുറിച്ചു പിന്നീടാണു ഞാൻ വായിച്ചറിഞ്ഞത്.അടിയന്തിരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട് എന്നും സ്മരിക്കപ്പെടുന്ന രക്തസാക്ഷിയായ പി രാജന്റെ അടുത്ത ഒരു സുഹൃത്തായിരുന്നു നഹാസ് എന്ന്.

എറണാകുളത്തെ സെന്ട്രൽ സ്കൂളിൽ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചവർ.
രാജനെ ചാത്തമംഗലം എഞ്ചിനീയറിങ് കോളേജിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ ഒരാഴ്ച മുൻപും രാജനെ കണ്ട കാര്യം നഹാസ് അക്കാലത്തെ ഒരഭിമുഖത്തിൽ പറഞ്ഞത് ഓർമ്മയുണ്ട്.
ജീവിതത്തിലെ ചില ഭാഗിക വേഷങ്ങൾ സിനിമയിലൂടെ ചില നടന്മാർ പൂരിപ്പിക്കുന്നതു കാണുമ്പോൾ കൗതുകം തോന്നാറുണ്ട്.നഹാസിന്റെ കാര്യത്തിൽ വിധി അദ്ദേഹത്തിനു കരുതി വെച്ച ചുരുക്കം വേഷങ്ങൾ എല്ലാം മനുഷ്യ സ്നേഹികളുടെ മുഖങ്ങൾ ഉള്ളവ ആയിരുന്നു.

പിന്നീട് നഹാസിനു കിട്ടിയ ശ്രദ്ധേയമായ ഒരു വേഷം നേരം പുലരുമ്പോൾ എന്ന ചിത്രത്തിലേതായിരുന്നു.

എന്റെ ഉപാസന എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അദ്ദേഹത്തെ പിന്നെ നമ്മൾ കണ്ടിട്ടുണ്ട്.

2005 ൽ ആണെന്നാണ് ഓർമ്മ – പത്രത്തിൽ ഒരു ചെറിയ വാർത്ത കണ്ടു.അകാലത്തിൽ നഹാസ് അന്തരിച്ച വാർത്തയായിരുന്നു അത്.

പിന്നീടൊരിക്കലും നഹാസിനെ ഓർക്കാതെ എനിക്കു ഈ ഗാനം കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഗാനം നഹാസ് എന്ന അധികം അറിയപ്പെടാത്ത നടന്റെ ഒരു നിത്യ സ്മാരകം കൂടിയായി മാറുന്നു.

നഹാസ് എന്റെ ഓർമ്മകൾക്ക് ഒരു നിമിത്തം മാത്രം.നഹാസിൽ ഞാൻ കാണുന്നത് മറ്റു പലരുടെയും പരിചിത ഭാവങ്ങൾ ആണ്

ഈ ഗാനം ചില സ്വകാര്യ ആഹ്ലാദങ്ങളും എനിക്ക് സമ്മാനിക്കുന്നുണ്ട്.

രഘുനാഥ് പലേരിയുടെ മൗനത്തിന്റെ ചിറകുകൾ എന്ന ലഘു നോവൽ നമ്പൂതിരിയുടെ ചിത്രങ്ങളോടെ 3 ലക്കങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു.സിനിമയെയും സാഹിത്യത്തെയും ഗൗരവത്തൊടെ കണ്ടു പോന്നിരുന്ന ഞങ്ങൾ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഈ ലഘു നോവലിനു നല്ല സിനിമാ സാദ്ധ്യതയുണ്ടെന്ന് ഞങ്ങൾ പറഞ്ഞുറപ്പിച്ചു.

നാൻസി റൊസാരിയോ എന്ന കേന്ദ്ര കഥാപാത്രമായി ആരു അഭിനയിക്കും എന്ന് ചിന്തിച്ചിട്ടില്ലെങ്കിലും ഗോഡ് ഫ്രീ എന്ന താന്തോന്നിയായി മോഹൻ ലാൽ നന്നാകും എന്നു ഞങ്ങൾ വിശ്വസിച്ചു.


കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മൗനത്തിന്റെ ചിറകുകൾ സിനിമയാക്കാൻ പോകുന്ന വിവരം പത്രത്തിൽ വായിച്ചു. നേരം പുലരുമ്പോൾ എന്ന പേരില്‍.
സംവിധാനം കെ പി കുമാരൻ.

ഗോഡ് ഫ്രീ എന്ന ആംഗ്ലോ ഇൻഡ്യൻ ആയി മോഹൻ ലാൽ തന്നെ.സന്തോഷം.

ഫാദർ ലോറൻസ് ആയി മമ്മൂട്ടി.

നാൻസി ആയി അഭിനയിക്കുന്നത് ചോ രാമസ്വാമിയുടെ ബന്ധു കൂടിയായ രമ്യാകൃഷ്ണൻ എന്ന പുതുമുഖം.


മദ്രാസിലെ ഹോളി ഏഞ്ചത്സ് കോൺ വെന്റിലെ വിദ്യാർത്ഥിനിയായ രമ്യ കൃഷ്ണനെ സംവിധായകൻ കണ്ടെത്തുകയായിരുന്നു.

നാൻസിയുടെ അച്ഛനായി ഭരത് ഗോപി.
സിനിമ വൻ വിജയം ആകേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചില്ല.

അതിഥി

പിന്നെയും വർഷങ്ങൾ ചിലതു കഴിഞ്ഞപ്പോൾ ഒരു ദിവസം കെ പി കുമാരൻ ഞങ്ങളുടെ സുഹൃദ് സംഘത്തിൽ അതിഥിയായെത്തി.കുമാരേട്ടൻ എന്റെയും നല്ല സുഹൃത്തായി മാറി.

ലപ്പോഴും പുലരുവോ‍ളം നീണ്ടു നിന്ന സാഹിത്യ സിനിമ ചർച്ചകളിൽ കുമാരേട്ടനും ഉണ്ടായിരുന്നു.

സിനിമയാക്കാൻ ഉദ്ദേശിക്കുന്ന പല കഥകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
'ഇതു നമുക്കു വേണ്ട കുമാരേട്ടാ' എന്ന് പറയാനുള്ള അവകാശം അക്കാലത്ത് പ്രായം കൊണ്ടു ഒരു കുഞ്ഞാടായ എനിക്ക് അദ്ദേഹം നൽകിയിരുന്നു.

പ്രായം, പ്രശസ്തി, സ്ഥാനമാനങ്ങൾ ഇവയ്ക്കൊന്നും അക്കാലത്തു സൗഹൃദങ്ങളിൽ ഒരു കാര്യവും ഇല്ലായിരുന്നു.
ആശയ സംവാദങ്ങൾ ആയിരുന്നു ആ കാലത്തിന്റെ ഉണർവ്.

ദിവസങ്ങൾ നീണ്ടു നിന്ന പല സംഘ യാത്രകളും അക്കാലത്തു അദ്ദേഹത്തിന്റെ കൂടെ നടത്തിയിട്ടുണ്ട്.അക്കാലത്തെ സുഹൃത്തുക്കളീൽ പലരെയും കണ്ടിട്ടു കുറെ കാലമായി.ചിലരെ ഇനി ഒരിക്കലും കാണില്ല.


അക്കാലത്തെ ഞങ്ങളുടെ സൗഹൃദകൂട്ടായ്മകളുടെ കേന്ദ്ര ബിന്ദുവായ എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ആത്മ സുഹൃത്തു ഇന്നില്ല.അദ്ദേഹം ആയിരുന്നു എല്ലാവരെയും ബന്ധിപ്പിക്കുന്ന കണ്ണി.അദ്ദേഹം ഇല്ലായിരുന്നെങ്കിൽ അക്കാലത്തു ഞാൻ വായനയുടെയും സംഗീതത്തിന്റെയും ചിത്രങ്ങളുടെയും ലോകത്തു മാത്രം കഴിയുമായിരുന്നു.


കേളം കണ്ട ഏറ്റവും പ്രശസ്തരായ പത്ര പ്രവർത്തകരിൽ ഒരാൾ ആയിരുന്നു എന്റെ സുഹൃത്ത്. ആ ഓർമ്മകൾക്ക് ഒരു സിനിമാഗാന ലേഖനത്തിൽ ഒതുങ്ങുന്ന വ്യാപ്തിയല്ല ഉള്ളത്.അതു കൊണ്ട് മൗനം.


കുമാരേട്ടന്റെ രുഗ്മിണി എന്ന സിനിമയുടെ ഷൂട്ടിംഗിൽ കാഴ്ചക്കാരനായി ഒരു ദിവസം പങ്കെടുത്തതോർക്കുന്നു.

ആ വർഷത്തെ നല്ല നടിക്കുള്ള അവാർഡ് ആ ചിത്രത്തിലൂടെ കിട്ടിയ നടി (അഞ്ജു ) അഭിനയിക്കുന്ന രംഗങ്ങൾ ആണു അന്ന് ചിത്രീകരിച്ചു കൊണ്ടിരുന്നത്.

തിരു‌വനന്തപുരത്തെ
മിത്രനികേതൻ ആയിരുന്നു സ്ഥലം . അടൂർ ഭവാനി അഭിനയിക്കുന്ന രംഗങ്ങളും അന്ന് ചിത്രീകരിക്കുന്നുണ്ട്.

ഞാനും എന്റെ സുഹൃത്തായ കഥാകൃത്തു എം പി ശശിധരനും കുമാരേട്ടനും നിലത്തു വിരിച്ച ഒരു കിടക്കയിൽ ഇരുന്നു സംസാരിക്കുന്നു. ഒരോ ഷോട്ട് റെഡി ആകുമ്പോഴും “ഒരു മിനുട്ട് ഞാൻ ഇതാ വരുന്നു “എന്ന് പറഞ്ഞ് ഒടിപ്പോകുന്ന കുമാരേട്ടൻ. ആ ഷോട്ട് ചിത്രീകരിച്ച് അദ്ദേഹം തിരിച്ചു വരുന്നു. ഞങ്ങളുടെ സംസാരം തുടരുന്നു.വീണ്ടും ഇതേ രംഗം ആവർത്തിക്കുന്നു.

സിനിമാരംഗത്തിന്റെ വെള്ളി വെളിച്ചത്തിലും ഇങ്ങനെ ചില ഒറ്റപ്പെട്ട വ്യക്തികൾ സ്നേഹത്തിന്റെ തുരുത്തുകളായി എന്നും ഉണ്ട്.



ലിയ സംവിധായകരും നടന്മാരും ഒക്കെയുള്ള പല സ്ഥലങ്ങളിലും കുമാരേട്ടനെ കണ്ടു മുട്ടിയപ്പോഴും അദ്ദേഹം എന്നും പഴയ കുമാരേട്ടൻ തന്നെ.ഒരിക്കൽ ഒരിടത്ത് അദ്ദേഹത്തെ കണ്ടപ്പോൾ തൊട്ടപ്പുറം തന്നെ അടൂർ ഉണ്ട്.

സ്വയംത്തിന്റെ സ്ക്രിപ്റ്റിൽ കുമാരേട്ടൻ പങ്കാളിയായിരുന്നു.ഒരു കാലത്തെ അത്രയും അടുത്ത സുഹൃത്തുക്കൾ.പക്ഷേ രണ്ടു പേരും മിണ്ടാതായിട്ട് വർഷങ്ങൾ ആയിരുന്നു.
ങ്ങനെ നോക്കുമ്പൊൾ നമ്മളൊക്കെ എത്ര മാന്യന്മാർ.തലേ ദിവസം തല്ലു നടത്തിയവർ പോലും പിറ്റേ ദിവസം തോളിൽ കൈയ്യിട്ടു നടക്കുന്നു.

ഇരു കളിത്തോഴരായി ഒരു മേശക്കിരുപുറവും അരണ്ട വെളിച്ചത്തിൽ ഇരിക്കുന്നു.


ചിലപ്പോൾ നഗരത്തിൽ വെച്ചു കണ്ടു മുട്ടുമ്പോൾ നീ ഇന്നു പോകുന്ന പ്രശ്നമേയില്ലെന്നു കുമാരേട്ടൻ പറയും.
വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞു കൊള്ളാം എന്നു പറഞ്ഞു കുമാരേട്ടൻ കാണിക്കുന്ന സ്നേഹം മറക്കാനാവില്ല.അപ്പോഴേക്കും ഞങ്ങളുടെ സുഹൃദ് വലയത്തിലെ എല്ലാവരും എത്തും.
അതിൽ എഴുത്തുകാരും കവികളും പ്രത്ര പ്രവർത്തകന്മാരും അദ്ധ്യാപകരും എണ്ണം പറഞ്ഞ അരാജകവാദികളും സാധാരണക്കാരും എല്ലാം ഉണ്ടാകും.തിരിച്ചു വീട്ടിൽ എത്തുന്നതു ചിലപ്പോൾ നാലോ അഞ്ചോ ദിവസം കഴിഞ്ഞിട്ടായിരിക്കും.
ദേഹി ദേഹത്തെ വസ്ത്രം പോലെ ഉപേക്ഷിക്കുന്നു എന്നു ഭഗവദ് ഗീത ശ്ലോകത്തിന്റെ അർഥം മനസിലായത് അക്കാലത്താണ്.ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമ്പൊൾ ആ സുഹൃത്തിന്റെ വസ്ത്രങ്ങൾ അണിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കും.പിന്നെയൊരിക്കൽ ആ വസ്ത്രവുമായി മറ്റാരെയെങ്കിലും വഴിയിൽ കണ്ടു മുട്ടും.

വാസാംസി ജീര്‍ണാനി യഥാ വിഹായ...

ജീവിതവും അത്രയേയുള്ളൂ.

രിക്കൽ കുമാരേട്ടൻ പറഞ്ഞ ഒരു സംഭവം മറന്നു പോകില്ല.തിരുവനന്തപുരത്തു വെച്ച് ഒരു ദിവസം രാവിലെ പരിചയപ്പെട്ട ഒരാൾ ഉച്ചക്ക് വീട്ടിന്റെ ടെറസിൽ നിന്നു വീണു മരിച്ച സംഭവം.

ലാഘവം നിറഞ്ഞ നിമിഷങ്ങളും എത്രയോ.
രിക്കൽ എന്റെ സുഹൃത്തായ ഇന്നത്തെ ഒരു പ്രശസ്ത കഥാകൃത്തു കുമാരേട്ടനോട് പറഞ്ഞു.'കുമാരേട്ടാ എന്തു പറഞ്ഞാലും അവളുടെ രാവുകളുടെ ഏഴയലത്തു വരില്ല നിങ്ങളുടെ രുഗ്മിണി'.

രണ്ടിലും വ്യഭിചാരം ഉണ്ടല്ലോ. ഇതു കേട്ടു കുമാരേട്ടൻ പൊട്ടിച്ചിരിച്ചു.

ല്ലാവരും സങ്കല്പത്തിൽ എങ്കിലും നല്ല സിനിമയുടെ ജ്വരം ബാധിച്ച സംവിധായകർ ആയിരുന്നു.വാണിജ്യ സിനിമകൾക്ക് ഞങ്ങളുടെ ചർച്ചയിൽ പ്രവേശനം ഇല്ലായിരുന്നതു കൊണ്ട് സിനിമാഗാനങ്ങളെ എന്തെങ്കിലും ഗൗരവമുള്ള സംഭവമായി ആരും കരുതിയിരുന്നില്ല.
സിനിമാ ഗാനങ്ങളെ കുറിച്ചു സംസാരിക്കാറില്ലെങ്കിലും രാത്രികളിൽ എത്രയോ ഗാനങ്ങൾ പലരും പാടും.ചില അറിയപ്പെടാത്ത ഗായകരും അറിയപ്പെടുന്ന സിനിമാനടന്മാരും ഒക്കെ രാത്രി സദിരുകളിൽ വന്നെത്തും.

ഏകാന്തകാമുകാ നിന്റെ മനോരഥം , ഏകാന്തതയുടെ അപാരതീരം , കാറ്ററിയില്ല കടലറിയില്ല, കന്നിനിലാവത്തു കസ്തൂരി പൂശുന്ന തുടങ്ങിയ ഗാനങ്ങൾ ആയിരുന്നു ഏറ്റവും ആവർത്തിച്ചു കേട്ടിരുന്നത്.പിന്നെ നാടൻ പാട്ടുകൾ , കവിതകൾ....

വഴക്കു കൂടി പിണങ്ങുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ എന്റെ പ്രിയ സുഹൃത്തു എപ്പോഴും പാടുന്നതു ഒരു വരിയാണ്.
രു വരി മാത്രം.

എത്രയായാലും മനുഷ്യരല്ലേ ??

ആ വരിയിൽ മഞ്ഞുരുകും.


കുമാരേട്ടൻ ഒരു അതിഥിയായി ഇടക്കാണു വടകരയിലെയും കോഴിക്കോട്ടെയും സൗഹൃദ സദസ്സുകളീൽ എത്തുക.ല്ലാത്തപ്പോഴും ഞങ്ങളുടെ സൗഹൃദ ദിനങ്ങൾ ഇതു പോലെയൊക്കെ തന്നെയാണ്.എല്ലാ ചർച്ചകളുടെയും കേന്ദ്ര പ്രമേയം മനുഷ്യൻ ആയിരുന്നു.നിന്ദിതനും പീഡിതനും നിരാലംബനുമായ മനുഷ്യൻ.

ങ്ങനെയൊക്കെ ആധി കൊള്ളുന്നവർ ഇന്നാരെങ്കിലും ഉണ്ടോ ആവോ?


സീമന്തിനി


നിക്കു വളരെ പ്രിയപ്പെട്ട ഒരു ഗാനം ആണു അതിഥിയിലെ സീമന്തിനി നിൻ ചൊടികളിലാരുടെ പ്രേമ മൃദുസ്മേരത്തിൻ സിന്ദൂരം.

നീലക്കടമ്പിൻ പൂവു പോലെ, കാമിനി കാവ്യമോഹിനി പോലെ, വസുമതി പോലെ എത്ര കേട്ടാലും വീണ്ടും കേൾക്കുമ്പോൾ അനുഭൂതി ശൃംഗങ്ങളിലേക്ക് നയിക്കുന്ന വയലാർ - ദേവരാജൻ ഗാനം

യേശുദാസ്,വയലാർ എന്നിവരെപ്പോലെ ദേവരാജൻ മാസ്റ്ററെ പൊതുവെ ഗന്ധർവൻ എന്നു വിളിക്കാത്തതെന്തു കൊണ്ടാണാവോ ? വലിയൊരു അനീതിയാണത്.

സീമന്തിനി , എന്റെ മൺ വീണയിൽ എന്നീ ഗാനങ്ങൾ എനിക്കു പ്രിയപ്പെട്ട ഗാനങ്ങൾ ആകുന്നത് ആ ഗാനങ്ങൾ കുമാരേട്ടന്റെ സിനിമയിലെ ഗാനങ്ങൾ ആയതു കൊണ്ടും കൂടിയാണു.

അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ, പകലിന്റെ വിരിമാറിൽ , നായകാ പാലകാ, മാനത്തു താരങ്ങൾ പുഞ്ചിരിച്ചു , ഓത്തു പള്ളീലന്ന് നമ്മൾ തുടങ്ങിയ പല ഗാനങ്ങളും അതു പോലെ..പക്ഷേ സീമന്തിനിയോട് വല്ലാത്തൊരു പ്രണയം ഉണ്ട്.


സീമന്തിനി എന്ന ഗാനരംഗത്തിന്റെ വർണ്ണന അല്പം ലഹരിയോടെ ആ സിനിമ കണ്ട പലരും പറയുമ്പോൾ യാഥാർഥ്യത്തിന്റെ 4 മുഖങ്ങൾ എന്ന 1981 ൽ ഇറങ്ങിയ പുസ്തകത്തിൽ നിന്നു തിരക്കഥ മാത്രം വായിച്ച ഞാൻ നിരാശനാകും.
വെൺ ചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ ഷീല നടക്കുന്നത് കാണാൻ കഴിയാത്ത ഞാൻ എത്ര ഭാഗ്യഹീനൻ!

ങ്ങനെ ഈ കുറിപ്പിൽ എഴുതി വെച്ച കാര്യം ഞാൻ എന്റെ പ്രിയ സുഹൃത്തായ വിജു ഗോപയോടു പറഞ്ഞപ്പോൾ വിജു ഈ ഗാനരംഗത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങി.

അങ്ങനെ ഇത്രയും ർഷമായി ഭാവനയിൽ മാത്രം കണ്ട ഈ ഗാനരംഗം കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞു.

വിജുവിനു ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.



രുടെ കൈ നഖേന്ദു മരീചികളിൽ കുളിച്ചാകെ തളിർത്തു നിൻ കൗമാരം ?

നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺ വിപഞ്ചികയെ ഭൂമി..

എന്നെയതിൻ മാറിലെ ഇഴകളാക്കൂ..

നിൻ നിഴൽ കൊഴിഞ്ഞൊരീയേകാന്ത വീഥിയിലെ നിർമാല്യ തുളസി പോലെ..

എന്റെ നെടുവീർപ്പുകൾ തൻ കാറ്റും കൊണ്ടു ഞാൻ എന്റെ ദുഃഖങ്ങളെ ഉറക്കും...

നിന്നിൽ ഞാൻ നിലക്കാത്ത വേദനയാകും..

മദ്യമൊന്നുമല്ല പ്രണയം ആയിരുന്നു വയലാറിന്റെ ഇഷ്ടപ്പെട്ട ലഹരി വസ്തു എന്നു വിശ്വസിക്കാം.
ആത്മസമർപ്പണത്തിന്റെ ഉത്തുംഗതലങ്ങളിൽ വേദനയുടെയും ധ്വംസനത്വരളുടെയും ഘടകങ്ങൾ ഗാനത്തെ നീറ്റിയെടുക്കുമ്പോൾ പ്രണയത്തിന്റെ വൈരുദ്ധ്യാത്മക ദർശനമായി അതു മാറുന്നു.
(
നിന്റെ നൂറു പൊയ് മുഖങ്ങൾ വലിച്ചെറിയും )

ഈ ഒരനുഭവം മറ്റൊരു രീതിയിൽ മറ്റൊരു ഗാനത്തിൽ വയലാർ നമുക്കു നൽകിയിട്ടുണ്ട്
ഞരമ്പുകളീൽ കുളിരുള്ള അഗ്നി വിതറുന്ന ആശ്ചര്യ ചൂഡാമണി ആണു ആ പ്രിയഗാനം.

(നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ നഗ്നമാം ചിറകിനു തീ പിടിച്ചു

നിൻ ചത്ത ദൈവത്തിന്റെ കണ്ണിലെ കാല്പൂവിൽ എത്ര നാൾ വെറുതേ ഞാൻ തപസ്സിരുന്നു )

രു നിൻ സീമന്തരേഖയിൽ ഈയൊരു ചാരു കുങ്കുമ ലത പടർത്തി എന്ന വരിയുടെ സമാനഭാവം വേറെയും.

ആശ്ചര്യ ചൂഡാമണി മതി യേശുദാസ് എന്ന സംഗീത സംവിധായകനെ അനശ്വരനാക്കാൻ.


അതിഥിയിലേക്കു വീണ്ടും.

തിരക്കഥ വായിച്ചപ്പോൾ എല്ലാ കഥാപാത്രങ്ങളും മനസ്സിൽ നിറഞ്ഞു നിന്നുവെങ്കിലും സിനിമ ഇറങ്ങിയ കാലത്ത് കാണാൻ കഴിഞ്ഞില്ല .പിന്നെ ഒരിക്കലും കഴിഞ്ഞില്ല.


ലയാള മനോരമയ്ക്ക് വേണ്ടി മലയാളത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി എം എ ബേബി ഒരിക്കൽ ഈ ചിത്രം തെരഞ്ഞെടുത്തിരുന്നു.എന്തായാലും ഇതു സമാനതകളില്ലാത്ത ഒരു മലയാള സിനിമാനുഭവം ആണ് എന്നതു തീർച്ച.


ബിസിനസ് തകർന്നപ്പോൾ ചീട്ടുകളിയിലും ലഹരിയിലും അഭയം തേടുന്ന കരുണൻ.

സ്നേഹ സംഘർഷങ്ങൾ അനുഭവിക്കുന്ന ഭാര്യ രമണി.

നർത്തകിയായ രമണിയുടെ അനുജത്തി ലത.

രമണിയുടെയും ലതയുടെയും അച്ഛൻ.

കരുണന്റെ ചീട്ടുകളി സംഘത്തിൽ സ്ഥിരമായി വന്നു പെടുന്ന വർക്ക് ഷോപ്പ് തൊഴിലാളി ആയ രാഘവൻ.

രാഘവനു ലതയോടു ഇഷ്ടം ഉണ്ട്.രമണിയൊട് അനുതാപവും.

ഇവരുടെ ലോകത്തിൽ പണ്ടൊരിക്കൽ നാടു വിട്ടു പോയ ശേഖരൻ എന്ന അതിഥി വരികയാണ്.

വൃദ്ധന്റെ മരുമകൻ ആണ് അയാൾ.നാടു വിട്ടു പോയ ആൾ.ഇപ്പോൾ സമ്പന്നൻ.

സിനിമയിൽ ഒരിക്കലും വരാത്ത ശേഖരൻ മറ്റു കഥാപാത്രങ്ങളിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ ആണ് സിനിമ.

( ശേഖരന്റെ സാന്നിദ്ധ്യം കഥാപാത്രങ്ങൾ അറിയുന്നുണ്ടെങ്കിലും ശേഖരനെ കാണുന്നില്ല ).

രും കാണാത്ത ആ അതിഥി തിരിച്ചു പോകുമ്പോൾ അതു കഥാപാത്രങ്ങളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതവും തകർച്ചയും.


മേശപ്പുറത്ത് പറന്നു വീഴുന്ന ചീട്ടുകളുടെ ദൃശ്യത്തിൽ സിനിമ തുടങ്ങുന്നു.

അവസാനം ഇങ്ങനെ-

വിശ്ലഥമായ മനസ്സോടെ ഓടുന്ന രമണി.

തടുത്തു നിർത്തുന്ന രാഘവൻ.

രമണി : എന്നെ തടുത്തു നിർത്താൻ നീയാരാണ്?

രാഘവൻ :പറഞ്ഞില്ലേ ഞാനൊരു പുരുഷൻ ആണ് നിനക്കു വേണ്ടുന്നതെന്തെന്നറിയാവുന്ന പുരുഷൻ.

ഇവിടെ സിനിമ തീരുന്നു.
ഈ ചിത്രത്തിൽ സീമന്തിനി എന്ന ഗാനത്തിന്റെ സ്ഥാനം എവിടെയായിരിക്കും എന്നു കണ്ടെത്താൻ തിരക്കഥ വീണ്ടും വായിച്ചു. ആ ഭാഗം-

രാത്രി.
ണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ എഴുത്തെഴുതുന്ന കൈ.

എഴുത്തെഴുതുന്ന ചെറുപ്പക്കാരന്റെ ചുവരിൽ പതിഞ്ഞ നിഴൽ.

അടുത്തേക്കു നീങ്ങുന്ന പെൺ കുട്ടിയുടെ നിഴൽ. അവൾ അവന്റെ പിറകിൽ ചേർന്നു നിന്നു കൈയ്യെത്തിപിടിച്ചു എഴുത്തെടുക്കാൻ ശ്രമിച്ചു.പെൺ കുട്ടിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ച ചെറുപ്പക്കാരന്റെ കൈ
അവൾ എഴുത്ത് വലിച്ചെടുത്ത് ഓടിപ്പോയി

പുരുഷ ശബ്ദത്തിൽ ഉള്ള പ്രേമഗാനം.
പ്രകൃതി ദൃശ്യങ്ങൾ.

രമണി ഗാനത്തിന്റെ താളത്തിൽ ചുവടു വെച്ചു നടന്നു.


വിവാഹവേഷമണിഞ്ഞു രമണി ഒട്ടേറെ കല്പടവുകൾ ഓടിക്കയറുന്നു.മുകളിൽ ഒരു കാറിൽ ചാരിക്കൊണ്ട് കരുണൻ നിൽക്കുന്നു,രമണി ഓടിച്ചെന്നു നിൽക്കുന്നതു കരുണന്റെ മുന്നിലാണ്.അവളവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി ലജ്ജയോടെ തല കുനിക്കുന്നു.

കരുണൻ ചെറുപുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു കാറിനെ വലം വെച്ചു.അവളെ കാറിലേക്ക് കയറ്റുന്നു.
പശ്ചാത്തലത്തിൽ വിവാഹ സംഗീതം.ഗായകന്റെ ശബ്ദം വിദൂരതയിൽ ലയിച്ചു ചേരുന്നു.

ഇത്രയും വിശദാംശങ്ങളിൽ ഈ ഗാനചിത്രീകരണം പോകുന്നില്ലെങ്കിലും എം ആർ കസ്തൂരി കറുപ്പിലും വെളുപ്പിലും ചാലിച്ചെടുത്ത ദൃശ്യങ്ങൾക്കോ ഷീലക്കോ ഗാനത്തിനോ ഏതിനാണ് സൗന്ദര്യം കൂടുതൽ എന്നു പറയുക വിഷമമാണ്.

നവരസങ്ങളിലൂടെയും കടന്നു പോകുന്ന ഷീലയുടെ ഭാവപ്രകടനങ്ങൾ കാണുമ്പോൾ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ അവർക്കു നഷ്ടപ്പെട്ടു പോയ നാഷണൽ അവാർഡിനെക്കുറിച്ചു ഇനി പരിതപിക്കാനേ കഴിയൂ.

സീമന്തിനി... എന്നു ആദ്യം കേൾക്കുമ്പോൾ പകച്ചു പോകുന്ന രമണി ഒരിക്കലും ഒരിക്കലും ഗാനം ആലപിക്കുന്ന ആളെ കാണുന്നില്ല.
രു തൂവൽ സ്പർശം പോലെ അവളെ തഴുകുകയാണ് ഈ ഗാനം.കഥാപാത്രത്തിന്റെ ആത്മ പ്രതിഫലനങ്ങളുടെ ഒരു സ്പെക്ട്രം ആണു ഈ ഗാനദൃശ്യം.

ഗാനത്തിന്റെ അവസാനം വിവാഹിതയായി കരുണന്റെ ( പി ജെ ആന്റണി ) കൂടെ കാറിൽ യാത്രയാവുന്ന രമണി അനുഭവിക്കുന്ന അസ്വസ്ഥത സിഗററ്റ് പുകയുടേതു മാത്രം അല്ല.യാഥാർഥ്യത്തിന്റെ മുഖം കാണുന്ന അസ്വസ്ഥത ആണത്.

രു പക്ഷേ ലോകത്തു ഏറ്റവും കൂടുതൽ പാട്ടുകളിൽ മരം ചുറ്റിയ ഷീലയെ ആദ്യമായി ഒരു ഗാനം ചുറ്റുന്നു.

മരങ്ങളുടെ മനോഹരമായ സാന്നിധ്യം ഈ ഗാനത്തിലുടനീളം ഉണ്ടെന്നു ശ്രദ്ധേയം ആണ്.ആ മരങ്ങൾ സിനിമാ ഗാനങ്ങളിൽ കണ്ടു പരിചയമുള്ള മരങ്ങൾ അല്ല. പ്രണയത്തിന്റെ ഭാഷ അറിയുന്ന മരങ്ങളാണിവ. ഈ ഗാനത്തിന്റെ ചിത്രീകരണം മലയാള സിനിമയിലെ ഒറ്റപ്പെട്ട ഒരു സംഭവം ആണ്.


ഈ ഗാനത്തെക്കുറിച്ചോ കുമാരേട്ടന്റെ സിനിമയിൽ കേട്ട മറ്റേതെങ്കിലും നല്ല ഗാനത്തെ കുറിച്ചോ ഒരിക്കലും അദ്ദേഹത്തോടു ചോദിച്ചിട്ടില്ല.

വർഷങ്ങളായി ഞാൻ കണ്ടിട്ടില്ലാത്ത കുമാരേട്ടനെ ഇനിയും ജീവിത വീഥികളിൽ കണ്ടു മുട്ടുമോ എന്നറിയില്ല.

അദ്ദേഹത്തിന്റെ ചില പിൽക്കാല ചിത്രങ്ങളിലെ സഹസംവിധായകൻ ആയ ഗോവർദ്ധനെ ഒരിക്കൽ കണ്ടപ്പോൾ ഒരന്വേഷണം അറിയിക്കാൻ പറഞ്ഞു.

കണ്ടു മുട്ടിയാലും ഗാനങ്ങളെക്കുറിച്ചു ഞങ്ങൾ സംസാരിക്കും എന്നു തോന്നുന്നില്ല.

സൗഹൃദംന്നെ സംഗീതം ആകുമ്പോൾ ഏതു മഹത് ഗാനവും നമ്മൾ മറന്നു പോകും.

അന്യന്റെ സ്വരം സംഗീതമാകുന്ന ലോകത്ത് സംഗീതമെന്തിന് ?

ല്ലാത്തപ്പോൾ ഇഷ്ടമാണ് വളരെ വളരെ ഇഷ്ടമാണ് ഈ പ്രണയ ഗാനം.

ആകാശഗോപുരത്തിനുമപ്പുറം ഇനിയും കുമാരേട്ടന്റെ യശസ്സ് ഉയരട്ടെ!

എന്റെ മൺ വിപഞ്ചികയിൽ കൂടണയാൻ ചില സൗഹൃദ നിമിഷങ്ങളും ഗാന ശലഭങ്ങളും പറന്നു വരുമ്പോൾ ഈ രാവിൽ ഞാൻ ജാലകം അടക്കുന്നില്ല.

വെൺ ചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചല പദങ്ങളോടെ……

നിർമാല്യ തുളസി പോലെ……



Friday, May 14, 2010

ഓര്‍മ്മയുടെ അങ്കത്തട്ടില്‍

ഈ ബ്ലോഗിലെ തച്ചോളി ഒതേനന്‍ എന്ന പോസ്റ്റില്‍ തച്ചോളി ഒതേനന്‍ സിനിമയില്‍ സത്യന്റെ ഡ്യൂപ്പ്
ആയി വേഷമിട്ട രാഘവന്‍ ഗുരിക്കളെ പറ്റി ഞാന്‍ എഴുതിയിരുന്നു.

പത്തിരുപതു വര്‍ഷം മുമ്പ്, യശ:ശരീരനായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.ജയചന്ദ്രന്റെ കൂടെ കടത്തനാട്ടിലെ കളരികളെ കുറിച്ചുള്ള ഒരു ഫീച്ചര്‍ ചെയ്യുവാന്‍ പോയപ്പോള്‍ ആണ് രാഘവന്‍ ഗുരിക്കളെ പരിചയപ്പെടുന്നത്.
മാതൃഭൂമി വടകര ലേഖകന്‍ വിജയന്‍ മാസ്റ്റരും കൂടെ ഉണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതാം തീയതി അന്തരിച്ച രാഘവന്‍ ഗുരിക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട്
മലയാള മനോരമയുടെ പ്രാദേശിക പേജില്‍ ഏപ്രില്‍ പത്തിന് വന്ന അനുസ്മരണ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നു.

ഈ അനുസ്മരണ കുറിപ്പ് എഴുതിയ മലയാള മനോരമ വടകര ലേഖകന് നന്ദി!

- പിക്സല്‍ബ്ലൂ

Monday, April 19, 2010

ശരണമയ്യപ്പ ഒരു കണ്ണുനീര്‍ത്തുള്ളി

എഴുതിയത് : പിക്സല്‍ബ്ലൂ


വയലാര്‍ രാമവര്‍മ്മയുടെ ചില അനശ്വര ഗാനങ്ങളിലേയ്ക്ക് ഒരു ചെറിയ പദയാത്ര.





"കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.....
അഭിനന്ദനം നിനക്കഭിനന്ദനം
അഭിനന്ദനം അഭിനന്ദനം അഭിനന്ദനം
................................................................
വ്യഭിചാരത്തെരുവില്‍ മനുഷ്യനാ മുത്തുകള്‍
വില പേശി വില്‍ക്കുന്നു - ഇന്ന് വില പേശി വില്‍ക്കുന്നു
...................................................................

പ്രപഞ്ചസൌന്ദര്യം ഉള്ളില്‍ വിടര്‍ത്തും പ്രകാശ ബുല്‍ബുദ ബിന്ദു
സ്ത്രീയൊരു പ്രഭാത നക്ഷത്ര
ബിന്ദു
.............................................................
മനുഷ്യനാ കുമിളകള്‍ വല വീശിയുടയ്ക്കുന്നു - ഇന്ന്
വല വീശിയുടയ്ക്കുന്നു"


നീര്‍ക്കുമിള എന്ന വാക്ക് ലോലമാണ്- നീര്‍ക്കുമിളയും.
നീര്‍ക്കുമിള എന്നാണ് അര്‍ത്ഥമെങ്കിലും ബുല്‍ബുദം (അഥവാ ബുദ്ബുദം) എന്ന വാക്ക് ലോലമല്ല.
പണി തീരാത്ത വീട് എന്ന സിനിമയിലെ ഏറ്റവും അന്ത:ക്ഷോഭം നിറഞ്ഞ ഒരു സന്ദര്‍ഭത്തിന് വേണ്ടിയാണ് വയലാര്‍ ഈ ഗാനം രചിച്ചത്.

ലീല എന്ന നിഷ്കളങ്കയായ കൌമാരക്കാരി സഹോദരതുല്യനായ ജോസിനു പനി വന്നപ്പോൾ ഓയിന്റ്മെന്റ്‌ പുരട്ടിക്കൊടുക്കുന്നു. 'നീ തൊടുന്നതെല്ലാം പൊന്നാകും ' എന്ന് അയാള്‍ പറയുമ്പോള്‍ 'അതിനു ഞാന്‍ ജീവിച്ചിരുന്നിട്ട് വേണ്ടേ' എന്ന് അവള്‍.
അവള്‍ താന്‍ അകപ്പെടാന്‍ പോകുന്ന ദയനീയാവസ്ഥയെ കുറിച്ച് പറയുമ്പോള്‍ അയാളുടെ മനസ്തോഭം ഈ ഗാനം ആയി മാറുകയാണ്.

അഭൌമ പ്രകാശം സ്ഫുരിക്കുന്ന സ്ത്രീത്വത്തെ ആവിഷ്കരിക്കാന്‍ കുമിള എന്ന വാക്ക് പര്യാപ്തം ആകുമായിരുന്നില്ല.
ആ സ്ത്രീ പ്രഭാതത്തിലെ നക്ഷത്ര ബിന്ദു ആണ്. മനുഷ്യന്‍ ആ ബുദ്ബുദങ്ങളെ കുമിളകളാക്കി ഉടച്ചു കളയുന്നു.

പ്രേംനസീര്‍-ന്റെ ശബ്ദത്തില്‍ ഉള്ള സംഭാഷണത്തിലും നീര്‍ക്കുമിള എന്ന വാക്കുപയോഗിച്ചത് കാണുമ്പോള്‍ ഈ ദ്വന്ദ്വം കൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകും. ബുല്‍ബുദം അഭൌമവും നീര്‍ക്കുമിള ഭൌമവും ആണ്. വയലാര്‍ ഗാനങ്ങളെ സ്വഭാവവത്ക്കരിയ്ക്കുന്ന അനിയന്ത്രിത പദപ്രവാഹം ഈ ഗാനത്തിന്റെ വികാരമൂര്‍ച്ച നിശ്ചയിക്കുമ്പോൾ ഉചിതമായ തെരഞ്ഞെടുപ്പിന്റെ കാവ്യരഹസ്യം മനസ്സിലാകുന്നു.

വല വീശിയുടച്ച സ്ത്രീത്വത്തെ പറ്റി വയലാര്‍ എഴുതിയ മറ്റൊരു ഗാനം ഓര്‍ക്കുന്നു.
കാപാലികയിലെ ശരപഞ്ജരം പുഷ്പ ശരപഞ്ജരം എന്ന ഗാനം ആണത്.
ആര്‍.കെ.ശേഖര്‍ -ന്റെ മാസ്റ്റർപീസുകളിൽ ഒന്നാണ് ആ ഗാനം. ആ ഗാനത്തിലെ ചില വരികള്‍:

വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളിൽ
വിരല്‍നഖമുദ്രകള്‍ പതിയ്ക്കും- കാമം
വിരല്‍നഖമുദ്രകള്‍ പതിയ്ക്കും
ഓരോ സ്വപ്നവും കൊഴിയും
ഓര്‍മ്മകള്‍ കിളിവാതില്‍ തുറക്കും ദൂരെ
കാമുക ശലഭങ്ങള്‍ ചിരിയ്ക്കും പൊട്ടിച്ചിരിയ്ക്കും


ഈ ഗാനങ്ങള്‍ക്കെല്ലാം ബാധകമായ സത്യം കവിതയുള്ള ഒരു പ്രസ്താവനയായി നമുക്ക് വയലാര്‍ നേരത്തേ നല്‍കിയിട്ടുണ്ട്.

കാളിദാസന്‍ മരിച്ചു കണ്വ മാമുനി മരിച്ചു
അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
ശകുന്തള മാത്രം മരിച്ചില്ല...


പ്രസ്താവനകളുടെ രൂപം മലയാളകവിതയില്‍ പോലും വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത കാലത്താണ് ഈ വരികള്‍ കേട്ട ഏതൊരാളെയും വയലാര്‍ കവിതാസ്വാദകൻ ആക്കി ഉയര്‍ത്തിയത്‌. മുദ്രാവാക്യങ്ങളിലെ കവിതയല്ല ഇത്.

ബാബുരാജിന്റെ അനശ്വരഗാനങ്ങളില്‍ ഒന്നാണ് ചേട്ടത്തി എന്ന സിനിമയിലെ ആദിയില്‍ വചനമുണ്ടായി എന്ന ഗാനം.
ഈ ഗാനരംഗത്ത്‌ അഭിനയിച്ചത്‌ വയലാർ ആയിരുന്നു. വയലാര്‍ അഭിനയിച്ച ഒരേ ഒരു ഗാനരംഗം. ഈ പ്രശസ്ത ഗാനം ബൈബിളിലെ വിശ്രുത വചനങ്ങളോടെ തുടങ്ങുന്നു.


ആദിയില്‍ വചനമുണ്ടായി ആ വചനം രൂപമായി...

ഗാനം പുരോഗമിയ്ക്കുമ്പോള്‍ അന്തരീക്ഷം പ്രപഞ്ചോല്പത്തിയെ കുറിച്ചുള്ള ഭാരതീയ സങ്കല്‍പ്പത്തിലേയ്ക്ക് മാറുന്നു.

പ്രളയ ജലധിയില്‍ പ്രണവരൂപിയായ് പ്രപഞ്ച ശില്പിയുറങ്ങിയുണര്‍ന്നു...

കാലങ്ങളുടെ ഈ കുഴമറിച്ചിലിന് ശേഷം വയലാര്‍ സ്ത്രീയുടെ ജനന കഥയ്ക്ക്‌ ഒരു പുതിയ ഭാഷ്യം സൃഷ്ടിയ്ക്കുകയാണ്:

അശ്രു സമുദ്ര തിരകളിലങ്ങനെ
ചിപ്പികളുണ്ടായി മുത്തുച്ചിപ്പികളുണ്ടായി
കണ്ണുനീർമുത്തിനു പെണ്ണെന്നു പേരിട്ടു
കാലമാമജ്ഞാത ശില്പി

പിന്നെ ഈ ഗാനം പരിണമിക്കുന്നത് സമകാലത്തിലേയ്ക്കാണ്. കരയില്‍ വന്നവരെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് വയലാര്‍ അത് സാധിയ്ക്കുന്നത്‌.

കരയില്‍ വന്നവര്‍ വന്നവരതിനെ കാമവല വീശി
കണ്ണാല്‍ കാമവല വീശി
കവികള്‍ പാടി കാണാ ദ്വീപിലെ കനകമല്ലോ സ്ത്രീ ഹൃദയം


ഈ ഗാനം ഇവിടെ വയലാര്‍ എഴുതി പൂര്‍ത്തിയാക്കിയിരിക്കയില്ല എന്ന് തോന്നുന്നു. ഗാനത്തിന് എന്തെങ്കിലും അപൂര്‍ണത ഉണ്ടായിട്ടല്ല. ഒരു വലിയ കവിതയായി വികസിക്കാനുള്ള ഈ ഗാനത്തിന്റെ സാധ്യത ആലോചിക്കുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു.

സ്ഥല കാലങ്ങളെയും മിത്തുകളെയും ഇത്ര മാത്രം കീഴ് മേല്‍ മറിക്കുന്ന മറ്റേതെങ്കിലും ഗാനം വയലാര്‍ എഴുതിയതായി തോന്നുന്നില്ല.

ഇത്ര ശക്തമായ ഒരു ഗാനം എഴുതുകയും ആ ഗാനരംഗത്ത്‌ അഭിനയിക്കുകയും ചെയ്തപ്പോൾ ആദിയിൽ വചനമുണ്ടായി എന്ന ഗാനത്തിന് സിനിമയ്ക്കുപരിയായ ചില പരിഗണനകളും പ്രാധാന്യവും അദ്ദേഹം നൽകിയിരിയ്ക്കണം.
ഈ ഗാനരംഗത്ത്‌ അഭിനയത്തില്‍ വയലാര്‍ നല്‍കുന്ന ഭാവപ്രകാശനങ്ങൾ ശ്രദ്ധേയം ആണ്.


ചക്രവാളത്തിന്‍ മതില്‍ക്കെട്ടില്‍ കയ്യും കെട്ടിയിരുന്നു പ്രപഞ്ചത്തിന്റെ ഭ്രമണം നിയന്ത്രിക്കും
എന്നെല്ലാം കവിതയില്‍ വയലാര്‍ പറയുന്നത് പോലെ എളുപ്പമല്ല സിനിമാ ഗാനത്തിന്റെ കാര്യം.
സിനിമയിലെ കഥാസന്ദര്‍ഭത്തിലേയ്ക്കും സാധാരണ മനുഷ്യന്റെ ആസ്വാദന പരിധിയിലേയ്ക്കും ഗാനത്തെ എത്തിയ്ക്കുക അല്ലെങ്കില്‍ താഴ്ത്തുക എന്ന ശ്രമകരമായ കര്‍മ്മം നല്ല രീതിയില്‍ വയലാർ നിർവ്വഹിച്ചത്‌ കൊണ്ടാണ് സാമാന്യ ജനങ്ങളും നല്ല ഗാനാസ്വാദകരും ഈ ഗാനത്തെ ഹൃദയപൂർവ്വം സ്വീകരിച്ചത്.

(ഇയാള്‍ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മയുടെ ശിഷ്യന്‍ ആണെന്ന് തോന്നുന്നു എന്ന് ജനത്തെ കൊണ്ട് പറയിക്കാന്‍ മാത്രം സംസ്കൃതാധിക്യത്തോടെ പാട്ടുകള്‍ എഴുതുന്നവര്‍ ഇവിടെ ഉണ്ട്. അങ്ങനെ ഒരാള്‍ ആയിരുന്നില്ല വയലാര്‍.)

ആദാമിന്റെ വാരിയെല്ല് പോലെ ശക്തം ആയ ഒരു സ്ത്രീപക്ഷ സിനിമ ഒന്നും ആയിരിക്കയില്ല ചേട്ടത്തി.
ചേട്ടത്തി എന്ന സിനിമയുടെ പ്രമേയം നിർമല എന്ന ഒരു യുവതിക്ക് ഭര്‍ത്താവിന്റെ അപകട മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അനുജന്‍, അനുജത്തിയുടെ ഭര്‍ത്താവ് ‍ എന്നിവരിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങൾ ആണ്.


കണ്ണീരാറ്റില്‍ മുങ്ങിത്തപ്പി പെണ്ണെന്ന മുത്തിനെ ആരെടുത്തു എന്ന ആദാമിന്റെ വാരിയെല്ലിലെ ഓ.എന്‍.വി - എം.ബി.എസ് ഗാനം ഓര്‍ക്കുക.
പുന്നാര മുത്തിനെ മലര്‍പ്പട്ടില്‍ പൊതിഞ്ഞു എന്നെല്ലാം പറയുമ്പോള്‍ ഓ.എന്‍.വി കവിതയില്‍ ഒരു 'പൈങ്കിളി' ചിറകടിയ്ക്കുന്നു.
ആ സിനിമയോളം ഗാനം ഉയര്‍ന്നില്ല.
വയലാറിന്റെ നല്ല ഗാനങ്ങളുടെ കാര്യത്തില്‍ പൊതുവേ ഗാനങ്ങളുടെയത്രത്തോളം ഉയരാന്‍ സിനിമകൾക്ക്‌ കഴിഞ്ഞിട്ടില്ല.

ആദിയില്‍ വചനമുണ്ടായി, കണ്ണുനീര്‍ത്തുള്ളിയെ, ശരപഞ്ജരം പുഷ്പ ശരപഞ്ജരം, കാളിദാസന്‍ മരിച്ചു എന്നീ ഗാനങ്ങളിൽ സൂചകങ്ങളും പരാമര്‍ശങ്ങളും ആയി വർത്തിക്കുന്നത്‌ ഇതിഹാസങ്ങള്‍, മഹാ കാവ്യങ്ങള്‍, മഹാ കവികള്‍, കവി വചനങ്ങള്‍, അത്തരം കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍ എന്നിവയാണ്. ഗാനങ്ങളില്‍ പാഠാന്തരങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കാവ്യ രചനാ സങ്കേതം മലയാള ഗാനരംഗത്ത്‌ ഏറ്റവും മനോഹരമായും സാര്‍ത്ഥകമായും ഉപയോഗിച്ചത് വയലാര്‍ ആണ്.
ഈ ഗാനങ്ങളെ കുറിച്ച് പറയുമ്പോൾ കവിഭാവനയെ സമാനഹൃദയം കൊണ്ടേറ്റുവാങ്ങിയ ബാബുരാജ്, എം.എസ്.വിശ്വനാഥന്‍, ആര്‍.കെ.ശേഖര്‍, ദേവരാജന്‍ എന്നീ മഹാപ്രതിഭകളെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.

സ്ത്രീയെ പറ്റിയോ സ്ത്രീ മനസ്സിനെ പറ്റിയോ ഒരു പരാമര്‍ശവും ഇല്ലാത്ത ഗാനം സിനിമയില്‍ നിര്‍മ്മിയ്ക്കുന്ന പാഠാന്തരത്തിന് ഉദാഹരണം ആണ് ശരണമയ്യപ്പാ എന്ന പ്രശസ്ത ഗാനം.

ഒന്നാം ഗാനം ഭക്തി ഗാനം അതേ സമയം തന്നെ സ്ത്രീ വ്യഥയുടെ ദുരന്ത കീര്‍ത്തനവും ആവുകയാണിവിടെ.
ഇന്നും എല്ലാ മണ്ഡലമാസക്കാലത്തും ഭക്തജനമനസ്സുകളെ ഭസ്മ ലേപനം നടത്തുന്ന ഗാനം ആണത്. സിനിമയുടെ ആധുനിക ഭാഷ ആണ് സ്ത്രീയെ പറ്റി ഒരു പരാമര്‍ശവുമില്ലാത്ത ഭക്തിഗാനത്തെ ദുഃഖ ഗാന ശ്രുതികളില്‍ ഉയര്‍ത്തിയത്‌. ഇങ്ങനെയൊരു അയ്യപ്പ ഭക്തിഗാനം ഈ ഗാനം വരുന്നതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
ഈ ഗാനത്തില്‍ പുണ്യം, പാപം (പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ട്) എന്നീ വാക്കുകള്‍ക്കുള്ള അര്‍ത്ഥ വിവക്ഷകൾ എത്ര വലുതാണ്‌!
ഉള്ളവര്‍ക്ക് പുണ്യമാകുന്ന ജീവിതം ഇല്ലാത്തവര്‍ക്ക് പാപം ആണ്.
ഗാനസന്ദര്‍ഭത്തില്‍ തപിച്ചു കൊണ്ട് വയലാര്‍ എഴുതിയ ഭക്തിഗാനം ആണിത്.
എങ്ങനെ തപിക്കാതിരിക്കും?

ഗസ്റ്റ് ഹൌസിലെ മുറിയില്‍ രാവിലെ പാലും കൊണ്ടു വന്ന കൊച്ചു പെണ്‍കുട്ടി ചെരുപ്പഴിച്ച് വെച്ചു അകത്തു വന്നപ്പോള്‍ പുഷ്പപാദുകം പുറത്ത് വെച്ചു നീ നഗ്നപാദയായ്‌ അകത്തു വരൂ എന്നെഴുതാന്‍ പ്രചോദനം ലഭിച്ച കവിയാണ്‌ വയലാര്‍.

അതേ സിനിമയിലെ ആ ചക്രവര്‍ത്തിനിയുടെ ജീവിതം ആണ് തകരുന്നത്.



സിനിമ കണ്ടവര്‍ക്കറിയാം എത്ര മാത്രം ദുഃഖവും സംഘര്‍ഷവും നിറഞ്ഞ സന്ദര്‍ഭത്തില്‍ ആണ് ശരണമയ്യപ്പാ എന്ന ഗാനം സിനിമയില്‍ ഉയരുന്നത് എന്ന്.

ശാന്ത എന്ന പെണ്‍കുട്ടി ചതിയ്ക്കപ്പെട്ടതായി അവളുടെ അമ്മ അറിയുമ്പോള്‍ ഒന്നുമറിയാതെ ശാന്തയുടെ പാവം അച്ഛന്‍ ശബരിമല യാത്രയ്ക്ക് ഒരുങ്ങുകയാണ്. അദ്ദേഹം തിരിച്ചെത്തുമ്പോൾ ശാന്ത തെക്കേ വളപ്പിലെ ഒരു മൺകൂനയായി മാറിയിരുന്നു.

ഈ ഗാനത്തിന്റെ ഭജന ദൃശ്യങ്ങളോടൊപ്പം ശാന്തയുടെയും അമ്മയുടെയും, എല്ലാം തകര്‍ന്ന ദുഃഖ ഭാവങ്ങള്‍ സംവിധായകന്‍ കാണിച്ചു തരുന്നു. സിനിമയുടെ അവസാനം ഒരു ഫ്ലാഷ്‌ബാക്കിലൂടെ രാജപ്പൻ (സുധീർ) എന്ന യുവാവ് ശാന്തയെ ഒരു സിമെന്റ് തൊട്ടിയില്‍ മുക്കി കഴുത്ത് ഞെരിച്ചു കൊല്ലുന്ന രംഗത്തിലും അല്പം കുറഞ്ഞ ശബ്ദത്തില്‍ ശ്രവണപഥത്തില്‍ ഈ ഗാനം ഉണ്ട്. ഇടയ്ക്ക് നെഗറ്റീവുകള്‍ ആയി ചേർത്ത ദൃശ്യങ്ങളായും ഈ ഗാനഭാഗങ്ങള്‍ ഉണ്ട്.

ഭക്തി ഗാനം ദയനീയ വിലാപമായി മാറുന്നു. ഉടുക്കിന്റെ ശബ്ദം കരളുടുക്കിന്റെ ശബ്ദം ആകുന്നു.
ഈ ഗാനം വിളിച്ചുണര്‍ത്തുന്ന കിളി ഉള്ളിലുറങ്ങുന്ന അമ്പലക്കിളിയാണ്. പൊള്ളയായ ഉടുക്ക് ജീവിതം തന്നെയാണ്.

ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂര മലകള്‍
കൈകൂപ്പി തൊഴുതുരുകുമ്പോള്‍‍......

അനന്യമായ ഒരുപാട് ബിംബങ്ങള്‍ കൊണ്ടും കല്പനകള്‍ കൊണ്ടും ഈ ഗാനം അയ്യപ്പഭക്തി ഗാനങ്ങളുടെ അത്യുന്നത തലത്തില്‍ എത്തി.

പ്രയാണം എന്ന സിനിമയുടെ പ്രിവ്യു കഴിഞ്ഞപ്പോള്‍ സിനിമ ഇഷ്ടപ്പെടാത്ത ഭരതന്റെ ഇളയച്ഛന്‍ ആയ പി.എന്‍.മേനോന്‍ പ്രതികരിച്ചത് ഭരതന്റെ മുഖത്ത് ആഞ്ഞു വീശി ഒരടി കൊടുത്തു കൊണ്ടാണ് എന്ന് കേട്ടിട്ടുണ്ട്‌.
അതിന്റെ പേരില്‍ ഭരതന്‍ കുറേ കാലം പി.എന്‍.മേനോനോട് മിണ്ടിയതേയില്ല.

ചെമ്പരത്തിയുടെ സംവിധായകന്‍ ആയ പി.എന്‍.മേനോന്‍ ശരണമയ്യപ്പ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ അടി അങ്ങനെ തന്നെ കിടക്കട്ടെ.

കണ്ണുനീര്‍ത്തുള്ളിയെ, ശരണമയ്യപ്പാ എന്നീ രണ്ടു ഗാനങ്ങളുടെയും സന്ദര്‍ഭം യൌവ്വനത്തില്‍ കാലൂന്നുന്ന, പാവപ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടി ക്രൂരമായി ചതിയ്ക്കപ്പെടുന്നതായിരുന്നു.

രണ്ടു ചിത്രങ്ങളിലും ഇരയായ ആ പെണ്‍കുട്ടിയായി അഭിനയിച്ചത് റോജാരമണി എന്ന (പഴയ) ശോഭന ആയിരുന്നു.



ശോഭന ഏറ്റവും കേള്‍ക്കുവാനാഗ്രഹിക്കുന്ന ഗാനങ്ങളില്‍ ഇവയുണ്ടാകാം.
നമ്മളെല്ലാം വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങളില്‍ ഈ ഗാനങ്ങള്‍ പെടുന്നു.

ഒരു പക്ഷേ, (ഒരു പക്ഷേ മാത്രം) ശോഭന ഏറ്റവും വെറുക്കുന്ന ഗാനങ്ങളില്‍ ഈ ഗാനങ്ങള്‍ ഉണ്ടാകുമോ?

അതെന്തു കൊണ്ട് എന്നു ചോദിച്ചാല്‍...
അതാണല്ലോ സിനിമയുടെ കാണാപ്പുറ ലോകം.

വാതില്‍‌പ്പുറക്കാഴ്ചകളുടെ വാതിലുകള്‍ അടയുന്നു.

മോഹങ്ങളുടെ ബുല്‍ബുദങ്ങള്‍ തകരുന്ന, യൌവ്വനങ്ങള്‍ കൈകൂപ്പിത്തൊഴുതുരുകുന്ന ലോകം.

അടക്കി വെച്ച നിലവിളികള്‍ ആരും കേള്‍ക്കുകയില്ല.

ആ ലോകം നല്‍കുന്ന കണ്ണുനീര്‍ത്തുള്ളികള്‍.

ശരണമയ്യപ്പ.


Saturday, March 27, 2010

ഗിരീഷ്‌ പുത്തഞ്ചേരി അവശേഷിപ്പിക്കുന്നത്

എഴുതിയത് : പിക്സല്‍ ബ്ലൂ



ഓരോ നഷ്ടപ്പെടലും നികത്താന്‍ കഴിയാത്തത് തന്നെയാണ്. ജീവിതത്തോട് ഭൌതികാര്‍ത്ഥത്തില്‍‍ തന്നെ പൊരുതി നേടിയ സൌഭാഗ്യങ്ങള്‍ ചിലര്‍ക്ക് അധിക കാലം അനുഭവിക്കാന്‍ കഴിയുന്നില്ലെന്ന് വരുന്നത് വിധിയുടെ ഒരു ക്രൂരത ആണ്. അകാലത്തില്‍ അടുത്ത കാലത്ത് പൊലിഞ്ഞ പല കലാകാരന്മാരുടെയും ജീവിതത്തിലെ ആദ്യ കാലത്തെ കുറിച്ച് വായിക്കുമ്പോള്‍ സൌഭാഗ്യങ്ങള്‍ ദീര്‍ഘ കാലത്തേക്ക് ചിലര്‍ക്ക് മാത്രം പക്ഷപാതത്തോടെ ദൈവം നല്‍കുന്ന വരങ്ങള്‍ ആണോ എന്ന് സംശയിച്ചു പോകും. പിന്നെ ഒരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ ‍ എല്ലാ മനുഷ്യരുടെയും കാര്യം ഇത്രയേയുള്ളൂ എന്ന പതിവ് സത്യത്തില്‍ മനസ്സ് അഭയം തേടും .


നാട്ടില്‍ പോകുമ്പോള്‍ മിക്കപ്പോഴും അയല്‍നാട്ടിലെ ഉള്ളിയേരി എന്ന ഗ്രാമത്തില്‍ കൂടി ഒരു യാത്ര പതിവുണ്ട്. ആ അങ്ങാടിക്കടുത്താണ് പുത്തഞ്ചേരി എന്ന സ്ഥലം. കൂമുള്ളി എന്ന കൊച്ചു സ്ഥലത്ത് നിന്നും ഗിരീഷ്‌ പുത്തഞ്ചേരി കേരളം മുഴുവന്‍ അറിയപ്പെടുന്ന ഏറ്റവും ജനപ്രീതിയുള്ള ഗാനരചയിതാവായി മാറിയതിനെ കുറിച്ചു അത്ഭുതത്തോടെ ആലോചിച്ചു പോകാറുണ്ട് അപ്പോള്‍. ഗിരീഷിന്റെ അകാല മരണം കൂടുതല്‍ വേദനാജനകം ആയി തന്നെ തോന്നി.

ദിവസങ്ങള്‍ കഴിയുമ്പോള്‍ ഏത് ദുഃഖത്തില്‍
നിന്നും മനുഷ്യര്‍ ഭാഗികമായോ പൂര്‍ണമായോ വിമുക്തി നേടും.
യാഥാര്‍ത്ഥ്യത്തിന്റെ ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ എന്തായിരുന്നു അയാള്‍ എന്ന് ആലോചിച്ചു പോകും. അപ്പോള്‍ തീര്‍ച്ചയായും ആ കലാകാരന്റെ കല എന്തായിരുന്നു എന്നും ആലോചിക്കും. വികാരത്തിന്റെ ഇടപെടല്‍ ഇല്ലാത്ത വിലയിരുത്തലുകള്‍ ഉറ്റവരുടെ കാര്യത്തില്‍ പോലും നമ്മള്‍ നടത്തും. സത്യം ആണ് നില നില്‍ക്കേണ്ടത്. ആ ഒരു ആഗ്രഹം ആണ് മനുഷ്യത്വത്തേയും സംസ്കാരത്തെയും നില നിര്‍ത്തുന്നത്. അതുകൊണ്ട് ഇത് ഗിരീഷിന്റെ ഗാനങ്ങളെ കുറിച്ചുള്ള ലേഖനം എന്നതിനേക്കാള്‍ മലയാളത്തിലെ ഗാനശാഖക്ക് സംഭവിച്ച അപചയത്തെ കുറിച്ചുള്ള ഒരു ആസ്വാദകന്റെ കുറിപ്പാണ്.

ജനപ്രീതി തീര്‍ച്ചയായും
ഒരു മൂല്യം തന്നെയാണ്.
സിനിമ നല്‍കുന്ന ഗ്ലാമറും പ്രശസ്തിയും ആരുടെയും കണ്ണഞ്ചിപ്പിക്കും.
ഗിരീഷിന്റെ കാര്യത്തില്‍ അങ്ങനെ കണ്ണഞ്ചി പോയവര്‍ എഴുതിയ കുറേ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഗിരീഷ്‌ ഒരു കവിയായിരുന്നു എന്ന കാര്യം സ്ഥാപിക്കാന്‍ എല്ലാവരും വ്യഗ്രതപ്പെടുന്നത് ‌ കണ്ടു.

കവിതയെ പറ്റി എന്നെ പോലുള്ള സാധാരണക്കാര്‍ പുലര്‍ത്തുന്ന അന്ധവിശ്വാസം ഒക്കെ കയ്യോഴിക്കേണ്ട കാലം ആയോ എന്ന് അത്തരം തല്ക്കാല പ്രബന്ധങ്ങൾ വായിച്ചപ്പോള്‍ സംശയം തോന്നി. അതുകൊണ്ട് ഈ കുറിപ്പ് കവിതയ്ക്ക് വേണ്ടിയുള്ള ഒരു സങ്കടഹര്‍ജി ആയും വായിക്കാം.

ഗാനരചയിതാവ് തന്നെ പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ വാചകങ്ങള്‍ അച്ചടിമഷി പുരണ്ടു വന്നപ്പോള്‍
നമ്മുടെ ഗാനചരിത്രം
തന്നെ ഇനി മാറി മറിഞ്ഞു പോകുമോ എന്ന ആശങ്കയും തോന്നി.

'ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരാം' എന്ന കുമാരനാശാന്റെ വരികള്‍ ഓര്‍ത്തുപോയി.
അപ്പോള്‍ ഇനി വിശ്വസിക്കേണ്ടത് ഇങ്ങനെയാണ്. കവിത എന്നു പറഞ്ഞാല്‍ വാക്കുകള്‍ കൂട്ടിചേര്‍ക്കുമ്പോള്‍ ഉള്ള ചില ഇഫെക്ട്സ് മാത്രം ആണ്. അതിനു പറ്റിയ ചില നല്ലതും സ്വയംപര്യാപ്തവുമായ വാക്കുകള്‍ കവികള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതും കൂടെ കൊണ്ടുനടക്കുന്ന നോട്ട്ബുക്കില്‍ എഴുതി വയ്ക്കേണ്ടതുമാണ്.
ഹൈന്ദവ സവര്‍ണ്ണ മൂല്യങ്ങള്‍ പുനരാനയിക്കപ്പെട്ട 90-കളിലേയും കഴിഞ്ഞ ദശകത്തിലെയും സിനിമകളിലെ ഗാനങ്ങളില്‍
കര്‍മ്മബന്ധം, ജന്മാന്തരം, നിമജ്ജനം, ഇഹപരം, പുണ്യപാപം എന്നെല്ലാം കേട്ടാല്‍ ജനത്തിന്റെ കണ്ണ് നിറഞ്ഞു കൊള്ളും. അര്‍ത്ഥത്തെ കുറിച്ചൊന്നും അധികം ആലോചിക്കേണ്ടതില്ല. വരികള്‍ ഉണ്ടാക്കുന്ന പ്രതീതി ആണ് പ്രധാനം. നിഴലും വെളിച്ചവും പറയുന്ന സത്യം ആണ് സിനിമ . പ്രതീതികള്‍ക്ക് ചിലപ്പോള്‍ സത്യത്തേക്കാള്‍ മുന്‍‌തൂക്കം ഈ മാധ്യമത്തില്‍ ഉണ്ടാകാറുണ്ട്. താരം എന്ന പ്രതിഭാസം പോലും അങ്ങനെ ഒരു പ്രതീതി ആണ്.

ഗാനങ്ങള്‍ പലപ്പോഴും സൃഷ്ടിക്കുന്നത് പ്രതീതികള്‍ ആണ്.
വഴിക്കണ്ണുമായി നിഴല്‍ചില്ല് മേയും ജനല്‍ക്കൂടിനുള്ളില്‍ വിതുമ്പുന്നു ജന്മം എന്നെല്ലാം എഴുതിയാല്‍ അതീവ ഗഹനമായ കാവ്യാവിഷ്കാരങ്ങള്‍ ആണെന്ന് ഒരുവിധക്കാരെല്ലാം വിശ്വസിച്ചോളും. എഴുതിയ ആളുടെ പേരിന്റെ വിപണനമൂല്യവും പ്രധാനം ആണ്. അപ്പോള്‍ ആ അര്‍ത്ഥത്തില്‍ ഗിരീഷ്‌ പുത്തഞ്ചേരി കാലത്തിന്റെ കവി ആണ്.

ഞാന്‍ മറ്റൊരു കാവ്യലോകത്ത് ജീവിക്കുന്ന എന്റെ സുഹൃത്തായ കവി. അയ്യപ്പനെ ഓര്‍ത്തു പോയി. പിന്നെ ഒരു നിമിഷം പോലും വേണ്ടിവന്നില്ല കവിത എന്താണെന്ന തിരിച്ചറിവിലേക്ക് തിരിച്ചെത്താന്‍. സൌഹൃദ ഇടപെടലുകളില്‍ അയ്യപ്പനെ പോലെ വെറുപ്പിക്കുന്ന ഒരു സാഹിത്യകാരനും ഇന്ന് കേരളത്തില്‍‍ ഇല്ല. അപ്പോഴും ഇത്ര ഇഷ്ടം അടുത്ത് പരിചയപ്പെട്ട ഒരു കവിയോടും തോന്നിയിട്ടില്ല.
സൌഹൃദത്തിലുപരി കവിതയാണ് അതിനു കാരണം.


ഒരിക്കലും അയ്യപ്പന്‍ കവിതയെ കുറിച്ചൊന്നും അധികം സംസാരിക്കില്ല.
കവിത അയ്യപ്പന്റെ ഒരു സംസാരവിഷയം അല്ല. കാരണം, അതുതന്നെയാണ് ജീവിതം.
ജലത്തില്‍ മത്സ്യമെന്ന പോലെ കവിതയില്‍ അയ്യപ്പന്‍ ജീവിക്കുന്നു.
അയ്യപ്പന്‍ എങ്ങനെ അത്യപൂര്‍വ്വമായ കാവ്യബിംബങ്ങള്‍ കണ്ടെത്തുന്നു എന്നത് ഒരു അത്ഭുതം തന്നെയാണ്.

നീല ലിറ്റ്മസിനപ്പുറം കത്തുന്ന തീനാളമാരുടെ മനസ്സാണ് ?
ഉര്‍വരമായ മണ്ണില്‍ വിതയ്ക്കുന്ന കണ്ണുകളെല്ലാമാരുടേതാണ് ?
വിത്തുകള്‍ പൊട്ടി മുളക്കേണ്ട മണ്ണിലെ കലപ്പക്കീറില്‍ കണ്ണുനീര്‍ വറ്റുന്നു
വേഴാമ്പലിനു ഒരു തുള്ളി വെള്ളവും കിട്ടിയില്ല മഴ കൊണ്ടു നനയുന്ന ഭിത്തികളിടിയുന്നു...

അയ്യപ്പന്റെ ബിംബങ്ങളും പദസംഘാതങ്ങളും മലയാളത്തിലെ ഇപ്പോഴത്തെ ഒരു കവിക്കും ആവിഷ്കരിക്കാന്‍ കഴിയാത്ത വിധത്തില്‍ കവിതയുടെ ദംശനം ഏറ്റവ ആണ്.

വൈലോപ്പിള്ളിയേയും ഇടശ്ശേരിയേയും എല്ലാം വായിച്ചു വളര്‍ന്നവര്‍ക്ക് നമ്മുടെ കാവ്യപാരമ്പര്യവുമായി ഒരു ബന്ധവുമില്ലാത്ത പദസംയോജകര്‍ മാത്രം ആയ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയേയും ഗിരീഷ്‌ പുത്തഞ്ചേരിയേയും ഒന്നും കവികളായി അംഗീകരിക്കാന്‍‍ കഴിയില്ല.

വയലാറിന്റെയും ഭാസ്കരന്‍ മാഷുടെയും എല്ലാം ഒന്നാംതരം ഗാനങ്ങള്‍ കേട്ടു പരിചയിച്ച കാതുകള്‍ക്ക്

സൂര്യനാളമൊരു സ്വരമഴയുടെ മിഴി
മന്ത്ര തീര്‍ത്ഥമരുളിയ പുലരിയിലനുരാഗ
ശൃംഗമാര്‍ന്ന..
. (ഗംഗേ എന്ന ഗാനം- വടക്കുംനാഥന്‍)


എന്നോ

അതിശയ ഭൃംഗം
അമൃത പതംഗം
അധര സുധാ രസ ശൃംഗം (മധുരം ഗായതി എന്ന ഗാനം- ബനാറസ്‌ )

- എന്നോ ഉള്ള അര്‍ത്ഥശൂന്യമായ പദപ്രയോഗങ്ങള്‍ സഹിക്കാന്‍ കഴിയുകയില്ല.
ടി.പി.ശാസ്തമംഗലം ഒക്കെ പ്രശംസിച്ച ബനാറസ്‌ -ലെ ഒരു ഗാനത്തിന്റെ വരികള്‍ ആണ് മുകളില്‍ എഴുതിയത്.

പദബോധം എന്നത് ഏത് കവിക്കും അവശ്യം വേണ്ടുന്ന സംഗതി ആണ്.
പദബോധമുള്ള കവിയോ ഗാനരചയിതാവോ മേലെ കൊടുത്തത് പോലുള്ള വരികള്‍ ഒരിക്കലും എഴുതുകയില്ല.

പിന്നീട് നല്ല കവികള്‍ അധികം ഒന്നും നമുക്കില്ലാത്തത് കൊണ്ട് ഇപ്പോഴും ബാലചന്ദ്രന്‍ ചുള്ളിക്കാട് യുവകവി ആണ്.

ബാലചന്ദ്രന്റെ കവിത കത്തി പടര്‍ന്ന കാലം മറക്കാനാവില്ല.

ബാലചന്ദ്രന്‍ ശ്രുതി (1987) എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതിയപ്പോള്‍ ഏറ്റവും വിമര്‍ശിച്ച് എഴുതിയത് ടി പി.ശാസ്തമംഗലം ആയിരുന്നു.
ഗാനങ്ങള്‍ മികച്ചത് ആയിരുന്നില്ലെങ്കിലും, ഓരോ വിമര്‍ശനത്തിനും അക്കമിട്ടു ബാലചന്ദ്രന്‍ മറുപടി നല്കി.
ഓരോ വാക്കും താന്‍ പ്രയോഗിച്ചത് കൃത്യമായ അര്‍ത്ഥ ബോധത്തോടെ ആണെന്നും ആ വാക്കുകളുടെ അര്‍ഥം, പ്രയോഗഭേദങ്ങള്‍, യോഗയുക്തി എന്നിവ ശാസ്തമംഗലത്തിനു അറിയാത്തതിന് ഞാന്‍ ഉത്തരവാദി അല്ലെന്നും ആണ് ശക്തമായ ഭാഷയില്‍ ബാലചന്ദ്രന്‍ എഴുതിയത്.

ഒരു ഗാനത്തില്‍ 'പാവം പാർവ്വതിയുടെ കര്‍ണ്ണങ്ങളില്‍ ബാലചന്ദ്രന്‍ കര്‍ണികാരം അണിയിക്കുന്നു' എന്ന്‌ ശാസ്തമംഗലം എഴുതി.‌
കുമാരസംഭവം 3-ആം സര്‍ഗ്ഗത്തിലെ 62 ആം ശ്ലോകമോ സംസ്കൃതം ഭാഷയോ ശാസ്തമംഗലത്തിന് അറിയാത്തതിന് ഞാന്‍ ഉത്തരവാദിയല്ല എന്ന്‌ പറഞ്ഞുകൊണ്ട് കുമാരസംഭവത്തില്‍ ഉമ കര്‍ണ്ണത്തില്‍ കര്‍ണികാരം ചൂടിയ മൂലശ്ലോകവും കുട്ടികൃഷ്ണ മാരാരുടെ പരിഭാഷയും ബാലചന്ദ്രന്‍ ഹാജരാക്കി.
-കാളിദാസന് എഴുതാമെങ്കില്‍ എനിക്കെന്തുകൊണ്ട് എഴുതിക്കൂടാ എന്ന ചോദ്യത്തോടെ.

'ജീവനും പ്രാണനും ഒന്നാണ്. അതറിയാതെയുള്ള ചുള്ളിക്കാടിന്റെ പ്രയോഗം കണ്ട് ഭാഷാംഗന പ്രാണനും കൊണ്ടോടുന്നു'
എന്ന്‌ ശാസ്തമംഗലം എഴുതിയപ്പോള്‍ ജീവന്‍ , പ്രാണന്‍ എന്നീ വാക്കുകള്‍ക്ക് ഒരര്‍ത്ഥം മാത്രമേ ശാസ്തമംഗലത്തിന് അറിയൂ എന്നതിന് ഞാന്‍ ഉത്തരവാദിയല്ല എന്ന്‌ ബാലചന്ദ്രന്‍ പറഞ്ഞു.
ജീവന്‍ എന്ന വാക്കിന് 13-ഉം പ്രാണന്‍ എന്ന വാക്കിന് 6-ഉം അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് ശബ്ദതാരാവലി വച്ച് ബാലചന്ദ്രന്‍ സമര്‍ത്ഥിച്ചു‍.
ഇതില്‍ ഏതര്‍ത്ഥത്തിലും വാക്കുകള്‍ ഉപയോഗിക്കാന്‍ കവിക്ക്‌ അധികാരം ഉണ്ട്.

ശാസ്തമംഗലത്തിന് ഉത്തരം മുട്ടി.
യഥാര്‍ത്ഥ കവികളോട് കളിച്ചാല്‍ അങ്ങനെയാണ്.

ഗാനങ്ങളോ കവിതകളോ മോശം ആയാലും താനെഴുതുന്നതിന്റെ അര്‍ത്ഥം എന്തെന്ന നല്ല ബോധ്യം നല്ല ഗാനരചയിതാവിനും കവിക്കും എപ്പോഴുമുണ്ടാകും.
അതുകൊണ്ടും കൂടിയാണ് കവിയെ പണ്ട് പണ്ടേ പ്രജാപതി എന്ന്‌ പറഞ്ഞു പോരുന്നത്.
(അപാരെ കാവ്യ സംസാരേ കവിരേവ പ്രജാപതി)

ഇങ്ങനെ അധികാരവും അറിവും ഉള്ള കവികളില്‍ നിന്നും ഗാനരചയിതാക്കള്‍ നിന്നും ഗാനരംഗം പില്‍ക്കാല ഗാനരചയിതാക്കളില്‍ എത്തുമ്പോള്‍ വായക്കു തോന്നിയത് കോതക്ക് (സിനിമ) പാട്ട് എന്നായി.

"ഞാനൊന്നും പറയുന്നില്ല.. അതു കേട്ട് ഇപ്പോഴത്തെ പാട്ടെഴുത്തുകാര്‍ പാട്ടെഴുതി കളയും"
എന്ന്‌ കുറച്ചു മുമ്പ് വായിച്ച ഒരു കഥയില്‍ ഒരു കഥാപാത്രം ദേഷ്യത്തോടെ പറയുന്നുണ്ട്.
അങ്ങനെയായി ഗാനരചനയുടെ അവസ്ഥ.
കൈതപ്രം, ഗിരീഷ്‌ പുത്തഞ്ചേരി എന്നിവര്‍ ഈയൊരു തലമുറയുടെ ലക്ഷണം ഒത്ത പ്രതിനിധികള്‍
ആണ്.

കൈതപ്രം ആദ്യകാലത്ത് ചില ഭേദപ്പെട്ട ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.
ഒറ്റപ്പെട്ട നല്ല ഗാനങ്ങള്‍ ഗിരീഷും എഴുതിയിട്ടുണ്ട്.
ബാല്യകാലത്തിന്റെ ദുഃഖസ്മൃതികള്‍‍ നിറഞ്ഞ ഗിരീഷിന്റെ ചില ഗാനങ്ങള്‍ നന്ന്.
അപ്പോഴും ഇവരുടെ നല്ല ഗാനങ്ങള്‍ക്ക് കാവ്യശില്പങ്ങള്‍ എന്ന നിലയിലുള്ള സമഗ്രത കൈവരിക്കാന്‍ കഴിയാതെ പോകുന്നു.
വയലാര്‍, പി.ഭാസ്കരന്‍ തുടങ്ങിയ പ്രതിഭാശാലികളുടെ നിരയില്‍ ഇവര്‍ക്ക് ഒരിക്കലും എത്താന്‍ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്.

1500-ലധികം ഗാനങ്ങള്‍ എഴുതിയ ഗിരീഷിന്റെ ഗാനലോകത്തില്‍ ഭാഷാപരമായ വൈകല്യങ്ങള്‍ ഇല്ലാത്ത നല്ല ഗാനങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമേ ഉള്ളു.
ഒറ്റപ്പെട്ട ഗാനങ്ങളെ കുറിച്ച് അത്ഭുതപ്പെടാന്‍ ഒന്നുമില്ല.
ഇത്രയും ഗാനങ്ങള്‍ എഴുതിയാല്‍ ഏത് സ്കൂള്‍കുട്ടിയ്ക്കും സാധിക്കാവുന്ന കാര്യം ആണ് ഇത്.
വിസ്മയിക്കുന്ന കാവ്യഭംഗി ഒന്നും ഗിരീഷിന്റെ നല്ല ഗാനങ്ങളില്‍ കണ്ടിട്ടില്ലെങ്കിലും അവയിലെ നല്ല അംശങ്ങള്‍ ‍ അംഗീകരിക്കുന്നു.
അതേ സമയം തന്റെ 98% എങ്കിലും ഗാനങ്ങളിലൂടെ ഗിരീഷ്‌ മലയാള ഭാഷയോടും മലയാള ഗാനശാഖയോടും ചെയ്ത അപരാധം അവഗണിക്കുവാന്‍ കഴിയുകയില്ല.
കാരണം അത് ഒരു സാംസ്കാരിക പ്രശ്നം ആണ്.

പുതിയ തലമുറയിലെ കുട്ടികള്‍ പൊതുവേ സംഗീതാസ്വാദനത്തില്‍ മാത്രമല്ല ജീവിതത്തില്‍ തന്നെയും ഒരു പ്രതികരണവും ഇല്ലാത്തവര്‍ ആയിപ്പോയതിന് ഗിരീഷ്‌ ഗാനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌.
നല്ല ഗാനങ്ങള്‍ ആയി കൊണ്ടാടപ്പെട്ട ഉള്ളു പൊള്ളയായ ചില ഗാനങ്ങള്‍ ഉണ്ടാക്കിയ സ്വാധീനം അത്ര തന്നെ അപകടകരം ആണ്.
കവിതയെ കുറിച്ചുള്ള വ്യാജ ധാരണകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇത്തരം ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
ഭാഷ മലിനം ആകുമ്പോള്‍ ഏത് സംസ്കാരവും മലിനം ആകുന്നു.

മീറ്ററിനനുസരിച്ച് വാക്ക് കിട്ടാതെ വന്നപ്പോള്‍ ആദ്യത്തെ ഹിറ്റ്‌ ഗാനം രചിക്കാന്‍ 'കവി' (ശാന്തമീ രാത്രിയില്‍ ) അനുഭവിച്ച മാനസിക സംഘര്‍ഷത്തെ പൊലിപ്പിച്ചെഴുതിയ ഒരു ലേഖനം വായിച്ചു.
ഏതോ ക്ലാസ്സിക്‌ ഗാനത്തിന്റെ പിറവിയെ കുറിച്ചാണ് പറയുന്നതെന്ന് തോന്നും ആ ലേഖനം വായിക്കുമ്പോള്‍.
കളഭം തരാം എന്ന ഗാനം ക്ലാസ്സിക്‌ ആണെന്ന് പറയുന്നു മറ്റൊരു ലേഖനം.
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍‌പീലി നിന്നെ ചാര്‍ത്താം എന്നെല്ലാം കേട്ടാല്‍ ആശയക്കുഴപ്പം കൊണ്ട് ശ്രീകൃഷ്ണന്‍ ഗുരുവായൂരില്‍ നിന്നു തന്നെ പോകും എന്ന് അരസികനായ ഞാന്‍ ആ ഗാനം വന്ന സമയത്ത് ഒരിടത്ത് എഴുതിയതോര്‍ക്കുന്നു.

ഭക്തി ഗാനങ്ങളില്‍ കല്പനകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു സംഭവം ഓര്‍ക്കുന്നു.
പി.ഭാസ്കരന്റെ ഒരു ബന്ധു എന്നോടു പറഞ്ഞതാണ്.
അദ്ദേഹത്തിന്റെ വീട്ടില്‍ ഒരിക്കല്‍ ഭാസ്കരന്‍ മാഷ് ചെന്നപ്പോള്‍ ഉണ്ടായ സംഭവമാണ്.
ഒരു മയില്‍ പീലിയായ് ഞാന്‍ എന്ന പ്രശസ്ത ഗാനം വന്ന സമയമാണ്.
നല്ലൊരു ഭക്തി ഗാനം ഈയിടെ കേട്ടുവെന്നു പറഞ്ഞു വീട്ടുകാര്‍ ആ ഗാനം ഭാസ്ക
ന്‍ മാഷ്ക്ക്
കേള്‍പ്പിച്ചു കൊടുത്തു.
ആ ഗാനം കേട്ട് കഴിഞ്ഞപ്പോള്‍ ഭാസ്കരന്‍ മാഷുടെ മുഖത്ത് ഒരു പ്രസാദവും ഇല്ല.
നല്ല പാട്ടല്ലേ എന്ന് ചോദിച്ചപ്പോള്‍ ദേഷ്യത്തോടെ ഭാസ്കരന്‍ മാഷ് ചോദിച്ചു:
"കൃഷ്ണന്റെ മുടിക്കുടന്നയില്‍ ആരെങ്കിലും തപസ്സിരിക്കുമോ?"
ആരുടെ മുടിക്കുടന്നയില്‍ ആര് തപസ്സിരുന്നു എന്ന് നമുക്കെല്ലാമറിയാം.
എത്ര നല്ലൊരു ഗാനാസ്വാദന പാഠം!

ഈയിടെ ഗിരീഷ്‌ മുന്‍പ് എഴുതിയ ചില ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ കേള്‍ക്കാനിടയായി.
തുലാഭാരം. സംഗീതം നടേഷ് ശങ്കര്‍.

ഒരു പാട്ടില്‍ രതിലയമറിയുന്ന രുഗ്മിണി എന്ന ഒരു പ്രയോഗം കേട്ടു.
രുഗ്മിണിയ്ക്ക് ഇത്രയും നല്ലൊരു വിശേഷണം വേറെ എവിടുന്ന് കിട്ടാനാണ് ?
കവിത്വം ഉള്ള ഒരാള്‍ക്ക്‌ അബോധാവസ്ഥയിലോ ഉറക്കത്തിലോ പോലും ഇങ്ങനെയൊന്നും എഴുതാന്‍ കഴിയില്ല എന്നാണ് എന്റെ വിശ്വാസം.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന ഗാനത്തിന്റെ ജനനകഥയും നമുക്ക് ഈയിടെ വായിച്ചറിയാന്‍ കഴിഞ്ഞു. സുകൃതം എന്നല്ലാതെ എന്തു പറയാന്‍!

മൃദുവായി മൂളുന്നു മുളവേണു ഗാനം നെഞ്ചില്‍
ഒരു പാട് സ്വപ്നം കാണും മനസ്സിന്‍ പുണ്യമായ് (മഞ്ഞക്കിളിയുടെ എന്ന ഗാനം)
എന്നെല്ലാം കേട്ടു രോമാഞ്ചം കൊള്ളുമ്പോള്‍ മുളവേണു എന്ന വാക്കിന്റെ അര്‍ത്ഥവൈരുധ്യം മറന്നു കളയണം.
ക(അ)രിമുല്ല കഴുത്തില്‍ എലസ്സിട് സുറുമക്കണ്ണിണയില്‍ 'സൂര്യനിട്' ന്ന് കേള്‍ക്കുമ്പോള്‍ കണ്ണുകള്‍ക്ക്‌ കുളിര് തോന്നുന്നില്ലെങ്കില്‍ കേള്‍ക്കുന്ന ആളുടെ കുഴപ്പം ആണ്.
കുളിര് പോരെങ്കില്‍ മറ്റൊരു ഗാനത്തില്‍ മഴത്തഴപ്പായ നീര്‍ത്തി എന്നെല്ലാം എഴുതിയത് കേള്‍ക്കുക.
ഇതെല്ലാം നല്ല ഗാനങ്ങളായി കരുതപ്പെടുന്നു എന്നതാണ് വിപര്യയം.

നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായ് (ആരോ വിരല്‍ മീട്ടി) എന്ന് കേള്‍ക്കുമ്പോള്‍ അധികം ചിന്തിക്കരുത്. പ്രശസ്തനായ ഒരു ഗാന നിരൂപകന് മലയാളത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും മികച്ച പത്തു ഗാനങ്ങളില്‍ ഒന്ന് ഈ ഗാനം ആണ്.
(വിരല്‍ മീട്ടി എന്ന പ്രയോഗം തെറ്റാണെന്ന് എനിക്കും ഗിരീഷിനും അറിയാമായിരുന്നു എന്ന് രഞ്ജിത്ത് മട്ടാഞ്ചേരി ഒരിടത്ത് എഴുതി കണ്ടു. )

നല്ലതെന്ന് കരുതപ്പെടുന്ന ചില ഗാനങ്ങളുടെ കാര്യം ആണ് എഴുതിയത്.
ഇതൊന്നും അധികം ശ്രദ്ധിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നിയിട്ടില്ല.
ഭാഷയില്‍ ഗ്രാഹ്യം പോലും ഇല്ലാത്ത ഒരാള്‍ കാളിദാസനും ഭാസനും എഴുത്തച്ഛനും ഒക്കെയാണ് എന്നെ ഏറ്റവും സ്വാധീനിച്ചത് എന്ന് പറയുമ്പോള്‍ അവരെല്ലാം തെറ്റായി ഭാഷ ഉപയോഗിച്ചവരാണ് എന്ന ഒരു സന്ദേശം കൂടി ആ പ്രസ്താവന സമൂഹത്തിന് നല്‍കുന്നുണ്ട്.
ഗിരീഷിന്റെ വിയോഗം നല്‍കുന്ന ദു:ഖത്തിലും ഇത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.
നല്ല കവിതയെ കുറിച്ച് സമൂഹത്തില്‍ പരക്കുന്ന തെറ്റിദ്ധാരണയെ കുറിച്ച് ചിന്തിക്കേണ്ടത് ഭാഷാസ്നേഹികളുടെ കടമയാണ്.

സിനിമാഗാനങ്ങളുടെ പരിമിതികള്‍ക്കിടയിലും വയലാറും പി. ഭാസ്കരനും രചിച്ച മനോഹരങ്ങളായ ഗാനങ്ങളില്‍ ഭാഷാപരമായ വൈകല്യങ്ങള്‍ ഉള്ള വരികള്‍ അതി വിരളങ്ങള്‍ ആണ്.
തങ്ങള്‍ എഴുതിയതെന്താണെന്ന് അവര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.
നേരത്തേ പറഞ്ഞത് പോലുള്ള അധികാരം അവര്‍ക്ക് അവരുടെ ഗാനങ്ങളില്‍ ഉണ്ടായിരുന്നു.
ഗാനരചയിതാക്കള്‍ ആവുന്നതിനു മുമ്പേ പ്രതിഭ തെളിയിച്ച കവികള്‍ ആയിരുന്നു വയലാറും ഭാസ്കരന്‍ മാഷും.

വയലാറിന്റെയും പി. ഭാസ്കരന്റെയും പിന്മുറക്കാരനാണ് ഗിരീഷ്‌ എന്ന് പലരും എഴുതുമ്പോള്‍ തമസ്കരിക്കപ്പെടുന്നത് വയലാറിന്റേയും ഭാസ്കരന്‍ മാഷുടേയും ഗാനലോകങ്ങള്‍ ആണ്.
വിരലിലെണ്ണാവുന്ന നല്ല ഗാനങ്ങളില്‍ പോലും ഗിരീഷ്‌ ചെയ്തത് നമ്മുടെ മഹാന്മാരായ ഗാനരചയിതാക്കളുടെയും കവികളുടെയും ചില പ്രയോഗങ്ങള്‍ ഒന്ന് പുനഃക്രമീകരിച്ചതാണ്.
പി. കുഞ്ഞിരാമന്‍ നായരെ വായിച്ചവര്‍ക്ക് സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനത്തിന്റെ പ്രഭവം മനസ്സിലാകും എങ്കിലും നല്ല ഗാനം ആണത്.

പിന്നെയും പിന്നെയും ആരോ കിനാവിന്റെ എന്ന ഗാനം വളരെ മഹത്തായി തോന്നുന്നവര്‍ ഓ.എന്‍ വി - യുടെ കവിതകള്‍ ശ്രദ്ധിച്ചു വായിച്ചിട്ടുണ്ടാവില്ല. ഗാനം നന്നാകുമ്പോഴും ഭാഷ മൌലികം അല്ല. സ്റ്റോക്ക്‌ പദങ്ങള്‍ ഉപയോഗിച്ച് ഗാനശില്പങ്ങള്‍ വാര്‍ക്കുന്ന ഒരു രീതി മലയാളത്തില്‍ ആദ്യം വിജയകരമായി നടപ്പാക്കിയത് ഒരുപാട് അനശ്വര ഗാനങ്ങള്‍ നമുക്ക് നല്‍കിയ ഓ.എന്‍ വി ആണ്.
കൃത്രിമമായ കാവ്യ പ്രചോദനങ്ങള്‍ കവിതകള്‍ വായിച്ചു ശീലമുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാം.
ഓ.എന്‍ വി-യുടെ നല്ല ഗാനങ്ങള്‍ അവിസ്മരണീയങ്ങള്‍ ആണ്.

ഭാഷാദ്ധ്യാപകന്‍ കൂടിയായിരുന്നത് കൊണ്ട് ഓ.എന്‍ വി-യുടെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ല മലയാളം നമുക്ക് കേള്‍ക്കാം എന്ന കാര്യം ഉറപ്പാണ്. അത് ഇക്കാലത്ത് ഒരു മഹാ ഭാഗ്യം തന്നെയാണ്.
ഗിരീഷിനെ പോലുള്ളവര്‍ കേരളീയ ബിംബങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നല്ല മലയാളം കേള്‍ക്കാന്‍ കഴിഞ്ഞ സന്ദര്‍ഭങ്ങള്‍ കുറവാണ്. മലയണ്ണാർകണ്ണൻ മാര്‍കഴിതുമ്പിയെ മണവാട്ടിയാക്കിയത് പോലെയുള്ള ചേരായ്മകള്‍ ആണ് കൂടുതലും.

മാമ്പുള്ളിക്കാവില്‍ മരതക കാവില്‍ എന്ന ഗാനം ആദ്യമായി കേട്ടപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി.
വടക്കന്‍ പാട്ടുകളുടെ ബിംബ സങ്കല്‍പ്പങ്ങള്‍ നല്ല രീതിയില്‍ സ്വാംശീകരിച്ച് എഴുതിയ ഭേദപ്പെട്ട രചനയാണെന്ന് തോന്നി.

'കളരിയിലിനിയൊരു മിന്നായം
കാല്‍ത്തളയുടെ കളമൊഴി നാദം"


എന്നെല്ലാം കേട്ടപ്പോള്‍ സന്തോഷം തോന്നി.

മലയാള ഗാനങ്ങള്‍ നന്നാവാന്‍ പോകുന്നു എന്ന ആശ്വാസവും.
പെട്ടെന്ന് വരുന്നു അനുപല്ലവിയുടെ അവസാനത്തെ വരി.

- പാല്‍നുര നുരയുന്നതിവളുടെ രാമായണം...


എന്താണ് സംഭവം എന്ന് എനിക്കിതേ വരെ പിടി കിട്ടിയില്ല. സിനിമ ഈയിടെ കണ്ടിട്ടും പിടി കിട്ടിയില്ല. താന്‍ കനിഷ്ഠ സഹോദരനെ പോലെ കരുതുന്ന കൈതപ്രം നമ്പൂതിരി രാമായണക്കാറ്റെ എന്ന ഒരു കടുംവെട്ട് നടത്തിയിട്ടുണ്ട്. അപ്പോള്‍ തന്റെ വകയും ഇരിക്കട്ടെ ഒന്ന് എന്ന് ഗിരീഷ്‌ കരുതിയിരിക്കാം.

'വരികള്‍ ഈണത്തില്‍ നെയ്യുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമായ യുഗ്മഗാനങ്ങളില്‍' ഒന്നാണ് ഈ ഗാനം എന്ന് എന്റെ ഒരു നല്ല സുഹൃത്ത്‌ ഒരു അനുസ്മരണ ലേഖനത്തില്‍ എഴുതി കണ്ടു..
അദ്ദേഹത്തെ കാണുമ്പോള്‍ ഒരുത്തരം കിട്ടുമായിരിക്കും.
അതുവരെ അവളുടെ രാമായണം മേല്‍പ്പറഞ്ഞത്‌ പോലെ ഇരിക്കട്ടെ.

5 മിനിറ്റ് കൊണ്ട് അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം ന്ന ഗാനം ട്യൂണിനനുസരിച്ച് എഴുതിയ ഭാസ്കരന്‍ മാഷെ ഓര്‍ത്ത് ഇനിയും അത്ഭുതം തോന്നും.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന ഗാനം അക്കിത്തത്തിന് എഴുതാന്‍ കഴിയുമോ എന്ന് ഗാനരചയിതാവ് ചോദിച്ചതായി ഒരു പ്രസിദ്ധീകരണത്തില്‍ കണ്ടു. ആ ഗാനത്തിന്റെ കാര്യത്തില്‍ ലോകത്ത് ആര്‍ക്കും അത്ഭുതം തോന്നാനിടയില്ല.

ഈയിടെ യേശുദാസിന്റെ സപ്തതിക്ക് അക്കിത്തം ഒരു മംഗളപത്രം എഴുതി.
അതിലെ ആദ്യ വരികള്‍:

"എഴുപത് കൊല്ലം മുമ്പാ പെരിയാറിന്‍ കരയിലുള്ള ഗോശ്രീയില്‍
കണ്‍മിഴിച്ചു ഭാരത സംഗീതത്തിന്‍ വിശ്വസൌന്ദര്യം
ഇദ്ദേഹത്തിന്റെ തൊണ്ടയില്‍ ഉദയാദിത്യന്റെ സപ്തവര്‍ണ്ണത്താല്‍
സപ്തസ്വര ഗോപുരമായുദ്ഭാസിച്ചു പ്രപഞ്ച രോമാഞ്ചം"


ഇങ്ങനെ എഴുതാന്‍ ഇക്കാലത്തെ ഒരു സിനിമാക്കവിക്കും കഴിയുകയില്ല.
ജന്മനാ കവിയായ ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ.
കര്‍മണാ കവിയായവര്‍ക്ക് കഴിയില്ല.

വയലാര്‍ നേരത്തേ മരിച്ചു പോയതു നന്നായി, അല്ലെങ്കില്‍ എന്നോട് മത്സരിച്ചു തോറ്റു പോകുമായിരുന്നു എന്ന് ഗിരീഷ്‌ പറഞ്ഞതായി മാതൃഭൂമിയില്‍ ഒരു ലേഖനത്തില്‍ കണ്ടു.
ഒരു പക്ഷേ ഒരു നേരമ്പോക്കായിരിക്കാം ആ പ്രസ്താവം.
പക്ഷേ അഭിജാത പ്രസിദ്ധീകരണത്തില്‍ ഇങ്ങനെയെല്ലാം അച്ചടിച്ചു വരുമ്പോള്‍ അത് നല്‍കുന്ന സന്ദേശങ്ങള്‍ വിപല്‍ക്കരങ്ങള്‍ ആണ്.

വയലാര്‍, ഓ.എന്‍ വി, യൂസഫ്‌ അലി, ശ്രീകുമാരന്‍ തമ്പി യുഗത്തിന് ശേഷം മലയാളം തത്സമയം ആഘോഷിച്ച പാട്ടിന്റെ പാലാഴി എന്ന് ഗിരീഷിനെ കുറിച്ച് വാചക കസര്‍ത്ത് നടത്തിയ ഒരാള്‍ പി. ഭാസ്കരന്റെ പേര് വിട്ടു പോയത് യാദൃശ്ചികം അല്ല.
കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍‍ പ്രകാരം ജ്വലിക്കുന്ന പ്രതിഭ ആണ് ഗിരീഷ്‌.
ഗിരീഷ്‌ മീറ്ററിനനുസരിച്ച്‌ പാട്ടെഴുതുന്നത് പോലെ മീറ്ററിനനുസരിച്ച്‌ ലേഖനം എഴുതുമ്പോള്‍ ചില വാക്കുകള്‍ ചേരില്ല.

വയലാര്‍ ഒരിക്കലും മണ്ണില്‍ കാലൂന്നി നിന്ന് പാട്ടെഴുതിയിട്ടില്ല എന്ന് ഗിരീഷ്‌ അദ്ദേഹത്തിന്റെ
ഗാനങ്ങളുടെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടത്രേ.
ഈ പുസ്തകത്തിന്‌ ഇനിയും എത്രയോ പതിപ്പുകള്‍ ഉണ്ടാകും. ഇരുള്‍ ക്രമേണ വെളിച്ചമാകും.
അതുകൊണ്ട് ഒരു കാര്യം എഴുതട്ടെ.

വയലാറിന്റെ ആദ്യ ചിത്രത്തിലെ തുമ്പി തുമ്പി വാവാ എന്ന ഗാനം മുതല്‍ അവസാന ചിത്രം ആയ സന്ധ്യാവന്ദനത്തിലെ തേനിലഞ്ഞി വരെ അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗാനങ്ങളും നിലയുറപ്പിക്കുന്നത് മണ്ണില്‍ തന്നെയാണ്.
വയലാര്‍ പ്രതിനീധികരിക്കുന്ന ഗാനസംസ്കാരത്തിന്റെ പ്രതിനിധിയോ പ്രതീകമോ ആകാന്‍ ഗിരീഷ്‌ പുത്തഞ്ചേരിയ്ക്ക്‌ ഒരു അര്‍ഹതയും ഇല്ല. ശരത് ചന്ദ്ര വര്‍മ്മയ്ക്ക് പോലും അങ്ങനെ ഒരു അര്‍ഹത ഇല്ല.

ലോകരാഷ്ട്രീയത്തിലും സംസ്കാരത്തിലും എല്ലാം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷം ആണ് 1989.
ചരിത്രം അവസാനിക്കുന്നു ഫുകുയായെ പോലുള്ള ചിന്തകന്‍ ആധി കൊണ്ടത്‌ 1992-ല്‍ ഇറങ്ങിയ പുസ്തകത്തില്‍ ആണ്.

മാറ്റങ്ങളുടെ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ എല്ലാ രാജ്യത്തും ജനകീയ കലകളില്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം ചലനങ്ങളുമായി ബന്ധപ്പെടുത്തി വേണം പോപ്പുലര്‍ സിനിമയിലെയും സംഗീതത്തിലെയും മാറ്റങ്ങള്‍ അപഗ്രഥിക്കാന്‍ എന്ന് വിചാരിക്കുന്ന ആളാണ്‌ ഞാന്‍. തല്‍ക്കാലം അതിലേക്കൊന്നും പോകുന്നില്ല.

ചരിത്രം അവസാനിച്ചില്ലെങ്കിലും പല മഹത്തായ സംഭവങ്ങളും പിന്നെ ആവര്‍ത്തിക്കപ്പെട്ടത് പ്രഹസനം ആയിട്ടായിരുന്നു.

സിനിമാഗാനരചനയില്‍ 90-നു ശേഷം ഒരു വലിയ മാറ്റം വന്നു.
അത് ഒരു പാരഡൈം ഷിഫ്റ്റ്‌ ആയിരുന്നു.
ആ പ്രഹസനപരമായ മാറ്റത്തിന്റെ ഭാഗം ആണ് കൈതപ്രം, ഗിരീഷ്‌ തുടങ്ങിവര്‍.

മൌലികമായ ഒരു ഗാനശാഖ മലയാളത്തിന് ഉണ്ടായതോടെ തന്നെ പ്രതിഭാധനരായ ഗാനരചയിതാക്കളും നമുക്കുണ്ടായി.
ശ്രീകുമാരന്‍ തമ്പി, യൂസഫ്‌ അലി കേച്ചേരി തുടങ്ങിയവര്‍ നമ്മുടെ ഗാന ശാഖക്ക് വലിയ സംഭാവന നല്‍കി.പതിരുകള്‍ തീര്‍ച്ചയായും ഉണ്ട്.

പില്‍ക്കാലത്ത്‌ രംഗത്തെത്തിയ ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍ എന്നിവരുടെ കൂടുതല്‍ രചനകളും നല്ലത് ഒന്നും ആയിരുന്നില്ല.
വാകപ്പൂമരം ചൂടും, നീലജലാശയത്തില്‍, വാടകവീടൊഴിഞ്ഞു, നീയെന്റെ പ്രാര്‍ത്ഥന കേട്ടു, സ്വര്‍ഗ്ഗത്തിലല്ലോ വിവാഹം, നാഥാ നീ വരും തുടങ്ങിയ നല്ല ഗാനങ്ങളില്‍ ബിച്ചുവും പൂവച്ചലും പിന്‍തുടരുന്നത് നമ്മുടെ നല്ല ഗാനരചനാ പാരമ്പര്യത്തെ തന്നെയാണ്.
ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍ എന്നിവരുടെ ഒരു പാട് വ്യര്‍ത്ഥ രചനകള്‍ ആണ് നമ്മുടെ ഗാന സാഹിത്യത്തിന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ചത്.

അക്കാലത്തും ഗാനങ്ങളുടെ ഭാഷയില്‍ സാരമായ വ്യതിയാനം കുറിച്ച കാവാലത്തിന് വലിയ സ്ഥാനം നല്‍കണം.

ഭാവാവിഷ്കാരണത്തിലെ സൂക്ഷ്മതകള്‍ , കഥാപാത്രമനസ്സിന്റെ വിശകലനം, അര്‍ത്ഥ ധ്വനികള്‍, ആത്മാവിഷ്കാരം എല്ലാം ഏകോപിപ്പിക്കുന്ന ഗാനനിര്‍മ്മാണ കല കൈതപ്രം-ഗിരീഷ്‌ എന്നിവരിലെത്തുമ്പോള്‍ ഇല്ലാതായി.
നേരത്തേ കരുതി വെച്ച അല്ലെങ്കില്‍ അപ്പപ്പോള്‍ തോന്നുന്ന വാക്കുകള്‍ പല തരത്തില്‍ സംയോജിപ്പിക്കുക എന്നതല്ലാതെ കഥാപാത്രങ്ങളെ ഇവര്‍ എന്നെങ്കിലും പഠിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കില്‍ അത് മിക്കപ്പോഴും ഉപരിതലത്തില്‍ മാത്രം ആയിപ്പോയി.
ഒരു ഗാനം കേള്‍ക്കുമ്പോള്‍ കവിയുടെ മനസ്സിലൂടെ നമ്മള്‍ സഞ്ചരിക്കുന്നു എന്ന അനുഭവമെല്ലാം ഓര്‍മ്മയായി.

കഥാപാത്രത്തെ കണ്ടെത്തല്‍ നല്ല ഗാന സന്ദര്‍ഭങ്ങളില്‍ പോലും എങ്ങനെ വിഫലമാകുന്നു എന്നതിന്റെ ഒരുദാഹരണം:

കുറച്ചു മുമ്പ് ടിവി-യില്‍ നിന്ന് ഒരു സിനിമ വീണ്ടും കാണാനിടയായി.
കാണാക്കിനാവ് അല്പം ഭേദപ്പെട്ട സിനിമയായിരുന്നു.
പരിചയമുള്ള കല്ലായിപ്പുഴ. ജീവിതബന്ധമുള്ള കഥാപാത്രങ്ങള്‍.

ഒരു രാത്രിയില്‍ തോണി തൊഴിലാളിയായ ദാസന്റെ(മുരളി) കൂടെ ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്രക്ക് പോവുകയാണ് ഹംസ.(മുകേഷ്)

ഈ യാത്രയില്‍ ഹംസ അപകടത്തില്‍ മരണപ്പെടുന്നതും ദാസനെ എല്ലാവരും സംശയിക്കുന്നതും വര്‍ഗ്ഗീയ കലാപത്തിനു വരെ അത് കാരണം ആകുന്നതും ആണ് ഈ സിനിമയുടെ അന്നത്തേക്കാള്‍ ഇന്ന് പ്രസക്തമായ പ്രമേയം.


അത്രയും പ്രധാനപ്പെട്ട ആ യാത്രയില്‍ ഹംസ ചോദിക്കുന്നു: ഞാനൊരു പാട്ട് പാടട്ടെ...
എക്കാലവും ഓര്‍ത്തിരിക്കാന്‍ ഇതാ ഒരു ഗാനം വരുന്നു എന്ന് നമ്മള്‍ വിചാരിക്കെ അതാ ആ ഗാനം:

നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം...

രഘുകുമാറും യേശുദാസും ആവോളം ശ്രമിച്ചിട്ടും ഈ ഗാനം എല്ക്കുന്നില്ല.
രാത്തുമ്പികള്‍ 'മേയും' തീരങ്ങളും അരിപ്രാവുകളും പാല്‍മഞ്ഞിലാറാടും ഓളങ്ങളും ഒക്കെയാണ് പിന്നെ.

ഒരുപാട് പേര്‍ 80കള്‍ക്ക് ശേഷം ഉള്ള ഗാനങ്ങള്‍ കേള്‍ക്കുന്നത് നിറുത്തിയത് വെറുതെയല്ല.

അര്‍ത്ഥബോധം ഇല്ലാതെ വാക്കുകള്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ ചിലപ്പോള്‍ അര്‍ത്ഥം വരുന്നതിനെ കവിത്വം എന്ന് പറയാനാവില്ല.

അതുകൊണ്ടു തന്നെ ഇവര്‍ എഴുതിയ അച്ഛനെയാണെനിയ്ക്കിഷ്ടം (കൈതപ്രം), അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു (ഗിരീഷ്‌ ) എന്നീ ഗാനങ്ങള്‍ നല്ല ഗാനങ്ങള്‍ കേട്ടു പരിചയമുള്ളവര്‍ക്ക് വിരസമായി തോന്നും.

അമ്മ മഴക്കാറ് എന്ന പ്രയോഗം തന്നെ ഉചിതമായി തോന്നിയില്ല.
അമ്മമിന്നല്‍, അമ്മമരുഭൂമി, അമ്മക്കൊടുംകാറ്റ് എന്നെല്ലാം ഇനി വരുന്ന ഗാനരചയിതാക്കള്‍ പ്രയോഗിക്കട്ടെ.
ആസ്വാദകര്‍ ഇനിയും കണ്ണീരൊഴുക്കട്ടെ..

വാക്കുകള്‍ ചേരും പടി ചേര്‍ത്തപ്പോള്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ ചില ഗാനങ്ങള്‍ നന്നായിട്ടുണ്ട് എന്നത് മേല്‍പ്പറഞ്ഞത്‌ പോലുള്ള സത്യം ആണ്.
ആ ചുരുക്കം ഗാനങ്ങള്‍ നില നില്‍ക്കാന്‍ യോഗ്യം എങ്കില്‍ നില നില്‍‍ക്കണം എന്നാണ് ഏത് ആസ്വാദകനും ആഗ്രഹിക്കുന്നത്.

അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗാനങ്ങളും വിസ്മരിക്കപ്പെടേണ്ടതാണ്.
ഗാനസംസ്കാരത്തിന്റെ നിലനില്‍പ്പിന് അതൊരു ആവശ്യം ആണ്.

വി.കെ.ശ്രീരാമന്‍ തന്റെ ഏകലോചനം എന്ന പംക്തിയില്‍ എഴുതിയ യാഥാര്‍ത്ഥ്യ ബോധമുള്ള വരികള്‍ കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.(മലയാള മനോരമ പത്രം- Feb 24, 2010)

"മലയാള ഭാഷയ്ക്ക്‌ ഗാനങ്ങള്‍ എഴുതാന്‍ ഇനിയും കവികള്‍ വരും.
ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ഒക്കെ മലയാള ചലച്ചിത്ര ഗാനങ്ങള്‍ ഉണ്ടാകും.
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന് മലയാളി നെഞ്ചത്തടിച്ചു പാടും.
അന്നും പി. ഭാസ്കരന്റെ ഗാനം മാനത്ത് ഇതള്‍ വിരിച്ചു നില്‍ക്കും.

'പ്രാണസഖി ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍'".